നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി. കുറ്റകൃത്യം ആസൂത്രണംചെയ്തത് പള്‍സര്‍ സുനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടിയുടെ ചിത്രങ്ങള്‍ ചിത്രീകരിച്ചതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതിനാല്‍, സുനിയെ വീണ്ടും കസ്റ്റഡിയില്‍ കിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.
പ്രാഥമിക ഘട്ട ചോദ്യം ചെയ്യലിനു േശഷമാണ് പള്‍സര്‍ സുനിയെയും കൂട്ടു പ്രതി വിജേഷിനെയും പൊലീസ് ആലുവ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് നാളത്തേക്ക് പരിഗണിക്കാന്‍ കോടതി മാറ്റി. സംഭവത്തിനു പിന്നില്‍ മറ്റാരും ഇല്ലെന്നാണ് സുനി ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം സുനിയുടെ ബ്ലാക്മെയിലിങ് തട്ടിപ്പില്‍ കൂടുതല്‍ താരങ്ങള്‍ ഇരയായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം കൊച്ചിയില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയിരുന്നെന്നും ഇതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞതെന്നും സുഹൃത്ത് ലഹരിയിലായിരുന്നതിനാല്‍ വാതില്‍ തുറന്നില്ലെന്നുമുളള സുനിയുടെ മൊഴിയും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം സംഭവത്തില്‍ ഗൂഡാലോചനയില്ലെന്നാവര്‍ത്തിച്ച മുഖ്യമന്ത്രി സിനിമ മേഖലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കോടതിമുറിയില്‍ ജഡ്ജിയില്ലാത്തതിനാലാണ് സുനിയെയും കൂട്ടാളിയെയും കോടതിക്കുളളില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്നും സംസ്ഥാന പൊലീസിന്‍റെയാകെ നേട്ടമാണിതെന്നും അറസ്റ്റിന് നേതൃത്വം നല്‍കിയ സി.ഐ. അനന്തലാല്‍ പ്രതികരിച്ചു.
ഇതിനിടെ നടിക്കെതിരെയുണ്ടായ ആക്രമണത്തിനെതിരായ പ്രതിഷേധം പ്രസ്താവനകളില്‍ ഒതുക്കരുതെന്നും കേസിന്‍റെ മുഴുവന്‍ ചിലവും സംഘടന വഹിക്കണമെന്നുമാവശ്യപ്പെട്ട് ചലച്ചിത്രനടന്‍ ജോയ്് മാത്യു താര സംഘടനയായ അമ്മയ്ക്ക് കത്തെഴുതി.