തിരുവനന്തപുരത്തെ ലോ അക്കാദമി സർവകലാശാലാ അഫിലിയേഷനായി അപേക്ഷിച്ചിട്ട് പോലുമില്ലെന്ന് വെളിപ്പെടുത്തൽ. അഫിലിയേഷൻ പ്രശ്നത്തിൽ അക്കാദമിക്കെതിരെ 35 വർഷം മുൻപ് സുപ്രീം കോടതി വരെ കേസ് നടത്തിയ കൊച്ചിയിലെ അഭിഭാഷകൻ ഡോക്ടർ വിൻസന്റ് പാനിക്കുളങ്ങരയാണ് ഇത് പറയുന്നത്. അഫിലിയേഷൻ രേഖകൾക്കായി സർവകലാശാലയിൽ അന്വേഷിച്ച് സമയം പാഴാക്കിയിട്ട് കാര്യമില്ലന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
ലക്ഷ്മി നായര്‍ ഈ പരാമർശിച്ച കേസിലെ പരാതിക്കാരൻ വിൻസന്റ് പാനികുളങ്ങര 1982ൽ ഉന്നയിച്ചത്,, അന്ന് പ്രിൻസിപ്പലായിരുന്ന നാരായണൻ നായരുടെ സർവ്വകലാശാലാ സിൻഡിക്കറ്റിലെ അംഗത്വത്തെച്ചൊല്ലിയുള്ള പ്രശ്നമായിരുന്നു. അഫിലിയേഷൻ ഇല്ലാത്ത ലോ അക്കാദമിയിലെ പ്രിൻസിപ്പലിന് സിൻഡിക്കറ്റിൽ ഇരിക്കാൻ അർഹത ഇല്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ലെങ്കിലും, അപ്പീലിൽ സുപ്രീംകോടതിയുടെ തീർപ്പ് ഇങ്ങനെയായിരുന്നു.
കേസിനു ശേഷവും അഫിലിയേഷനായി അപേക്ഷിക്കാൻ അക്കാദമി തയ്യാറായില്ല എന്നാണ് ആരോപണം. ഇത്രകാലം അഫിലിയേഷൻ ഉണ്ടായിരുന്നില്ല എന്ന രഹസ്യം പരസ്യമാകുമെന്നായിരുന്നു ഭീതി. അക്കാദമി ഉന്നതരുടെ പ്രതികാര നടപടിയായി പിന്നീട് നിരന്തരം ഉപദ്രവങ്ങളുണ്ടായി. അഭിഭാഷകവൃത്തിയിൽ നിന്ന് അകാരണമായി തന്നെ സസ്പെൻഡ് ചെയ്യിച്ചു. പിന്നീട് ബാർ കൗൺസില്‍ ഓഫ് ഇന്ത്യയെ സമീപിച്ചാണ് നീതി നേടിയെടുത്തതെന്നും വിൻസന്റ് പാനികുളങ്ങര പറഞ്ഞു.