മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളജില്‍ അടുത്ത അധ്യയനവർഷം പ്രവേശം അനുവദിക്കില്ല. അഫിലിയേഷൻ റദ്ദാക്കാൻ , സാങ്കേതിക സര്‍വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്. കോളജിന്റെ അംഗീകാരം പിൻവലിക്കാൻ എ.ഐ.സി.ടി.ഇക്ക് കത്തെഴുതാനും എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
2017.2018 അധ്യയന വർഷം ടോംസ് കോളജിന്റെ അഫലിയേഷൻ റദ്ദുചെയ്യാനും പ്രവേശനം അനുവദിക്കാതിരിക്കാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അംഗീകാരം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് AICTE ക്ക് കത്തയക്കും.
നിലവിലെ വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളജുകളിലേക്ക് മാറാം.അല്ലെങ്കില്‍ കോഴ്സ് പൂര്‍ത്തിയാവുംവരെ ഇവിടെ പഠിക്കാം. മറ്റ് കോളജുകളിലേക്ക് മാറണമെന്നുള്ളവർക്ക് അതിന് അവസരം നൽകും. കെമിക്കൽ എൻജിനീയറിങ് പോലുള്ള ചില കോഴ്സുകൾ മറ്റ് കോളജുകളിൽ തുടങ്ങേണ്ടിവരും ഇതിനായി AICTE യുടെ അനുവാദം വാങ്ങും. മറ്റക്കര ടോംസ് കോളജിൽ തെളിവെടുപ്പു നടത്തിയ സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഉൾപ്പെട്ട മൂന്നംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്കാദമിക്, ഭരണതലങ്ങളില്‍ കോളജ് വലിയ വീഴ്ച വരുത്തിയെന്നാണ് സമിതിയുടെകണ്ടെത്തൽ. കോളജ് ചെയര്‍മാന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. മാനദണ്ഡങ്ങൾ മറികടന്ന് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചതും സമിതി കണ്ടെത്തിയിരുന്നു.