ഹോര്‍ട്ടികോർപിൽ പച്ചക്കറിയ്ക്ക് പൊള്ളുന്ന വിലയുണ്ടെങ്കിലും വകുപ്പ് മന്ത്രിയുടെ വാക്കിന് ഒരു വിലയില്ല. വിജിലൻസ് കേസിൽ ഉൾപ്പെട്ട രണ്ടു കരാർ ജീവനക്കാരെ സ്ഥലംമാറ്റാൻ മന്ത്രി നിർദേശിച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതേസമയം രാഷ്ട്രീയ സമ്മർദം ചെലുത്തി ഉത്തരവ് പിന്‍വലിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വിജിലൻസ് റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ പൂജപ്പുര പ്രധാന ഒാഫീസിലെ അക്കൗണ്ട്സ് ഒാഫീസർ മാലിനി, കംപ്യൂട്ടർ ഒാപ്പറേറ്റർ ആർ.ഗീത, അസിസ്റ്റന്റ് മാനേജർ മുഹമ്മദ് അനസ് എന്നിവരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് 2015 മാർച്ചിൽ സർക്കാർ ഹോര്ട്ടികോർപ് എം.ഡിയ്ക്ക് നൽകിയ കത്താണിത്. എന്നാൽ മുഹമ്മദ് അനസിനെ മാറ്റിയെങ്കിലും മറ്റ് രണ്ടുപേരും അവിടെതന്നെ തുടർന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സ്ഥലം മാറ്റിയില്ലെന്ന് മാത്രമല്ല ഇരുവരുടേയും കരാർ മുൻകാലപ്രാബല്യത്തോടെ നീട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ഇരുവരെയും മാറ്റാതെ ഹോര്‍ട്ടികോർപിൽ നടത്തുന്നവിജിലൻസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന് ധനകാര്യവിഭാഗം അറിയിച്ചു. ഇതോടെയാണ് ഇരുവരെയും മാറ്റാൻ മന്ത്രി വി.എസ് സുനിൽ കുമാർ നിർദേശിച്ചത്. ഇതിന്റ അടിസ്ഥാനത്തിൽ ഇരുവർക്കും സ്ഥലമാറ്റ ഒാർഡർ നൽകിയെങ്കിലും കൈപ്പറ്റാൻതയാറായിട്ടില്ല.
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഉത്തരവ് റദ്ദാക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. എം.ഡി രഞ്ജൻ എസ്. കരിപ്പായി രാജിവച്ചതോടെ ഉത്തരവ് കർശനമായി നടപ്പാക്കാനും ആളില്ലാത്ത അവസ്ഥയാണ്.