ലോക്കപ്പിലടയ്ക്കുന്ന പ്രതികൾക്ക് ധരിക്കാൻ ഇനിമുതൽ തുണിയും ചാക്കുനൂലും കൊണ്ട് നിർമ്മിച്ച നിക്കർ. കൊച്ചി നോർത്ത് സ്റ്റേഷനിൽ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ലോക്കപ്പിലടയ്ക്കുന്നവരെ എന്ത് ഉടുപ്പിക്കണമെന്ന കാര്യത്തിൽ പൊലീസിെന്റ ആശയക്കുഴപ്പത്തിനും പരിഹാരമാകുകയാണ്.
അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുറ്റവാളികളെ ലോക്കപ്പിലടക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് ബദൽ മാർഗം കണ്ടെത്താൻ സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചത്. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിക്കര്‍ ആശയം ഉയർന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികൾ നിക്കർ തയിച്ച് നൽകാൻ തയാറാണന്ന് അറിയിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഒരുതവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ തുണിയും ചാക്കുനൂലും പരുത്തിയും സംയോജിപ്പിച്ചാണ് പുതിയ വേഷം തയ്യാറാകുന്നതെന്ന് ജയിൽ മേധാവി ആർ ശ്രീലേഖ പറഞ്ഞു.
ഒാരോ പൊലീസ് സ്റ്റേഷനിലും നൂറ് എണ്ണം വീതമാകും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്തെ അഞ്ഞൂറ് സ്റ്റേഷനുകളിലും പുതിയപരിഷ്കാരം നടപ്പിലാക്കാനാണ് തീരുമാനം.