വിനോദസഞ്ചാരമേഖലകളിലെ ബാറുകൾ തുറക്കാനൊരുങ്ങി സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ഫോർസ്റ്റാർ നിലവാരമുള്ള മുപ്പത്തി അഞ്ചിലേറെ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാനാണ് നീക്കം. എന്നാൽ മദ്യവിതരണം വിനോദസഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. രണ്ടാഴ്ച മുമ്പുചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യം ധാരണയായി.
വിനോദസഞ്ചാരമേഖലയിലെ വൻവരുമാനനഷ്ടം കണക്കിലെടുത്താണ് ഈ പ്രദേശങ്ങളിൽ ബാറുകൾക്ക് അനുമതി നൽകാനുള്ള നീക്കം. ഇതുവഴി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂട്ടിയ 35ലേറെ ഫോർ സ്റ്റാർ ബാറുകൾക്ക് ലൈസൻസ് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും മദ്യം ലഭ്യമാകുക. ഇതിനായി പ്രത്യേക കാർഡ് ഉൾപ്പടെ സർക്കാരിന്റെ പരിഗണനയിലുണ്ട്. വിനോദസഞ്ചാരമേഖലകളിൽ നടക്കുന്ന രാജ്യാന്തര കോൺഫറൻസുകൾക്കും മറ്റും ഒറ്റദിന മദ്യലൈസൻസ് ലഭിക്കാനുള്ള ഫീസ് കുറയ്ക്കാനുമുണ്ട് ശുപാർശ. ഈ മേഖലയിലെ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാനും ആലോചനയുണ്ട്. ഓരോ വർഷവും പത്തുശതമാനം ചില്ലറമദ്യവിൽപനശാലകൾ അടച്ചുപൂട്ടുമെന്ന UDF നയം ഇടതുസർക്കാർ തുടരില്ല.
യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം സംസ്ഥാനത്ത് അനധികൃത മദ്യവിൽപന, കള്ളവാറ്റ്, മയക്കുമരുന്ന് ഉപയോഗം എന്നിവ വർധിപ്പിച്ചതായാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ മദ്യനയം രൂപപ്പെടുത്തുക.
പുതിയ നയത്തിന്റെ പ്രധാന ഊന്നൽ കള്ളുവ്യവസായത്തിനായിരിക്കും. കള്ളുഷാപ്പുകൾ ചെത്തുതൊഴിലാളികളുടെ സഹകരണത്തോടെ സജീവമാക്കാനുള്ള സമഗ്രപദ്ധതിയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പത്തുവർഷംകൊണ് സമ്പൂർണമദ്യനിരോധനമെന്ന യു.ഡി.എഫ് കാഴ്ചപ്പാട് തിരുത്തി, ഘട്ടംഘട്ടമായുള്ള മദ്യവർജനമായിരിക്കും ഇടതുനയത്തിന്റെ ആണിക്കല്ല്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരത്തക്കവണ്ണം, പ്രത്യേക ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്തായിരിക്കും പ്രഖ്യാപനം.