ജിഷ്ണു പ്രണോയിയെ അധ്യാപകർ മർദിച്ചുവെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യമുയരുന്നു. കോളജിലെ പീഡനങ്ങളടക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നെഹ്റു കോളജിലെ വിദ്യാർഥികൾക്ക് പിന്നാലെ മറ്റ് വിദ്യാർഥി സംഘടനകളും അനിശ്ചിതകാല സമരം ആരംഭിച്ചു. അതേസമയം നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് സജീവമാക്കി.
ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ കേസെടുക്കുക എന്നതായിരുന്നു ഇതുവരെയുള്ള വിദ്യാർഥികളുടെ പ്രധാന ആവശ്യം. ഇതുന്നയിച്ച് സമരം നടത്തുന്നതിനിടെയാണ് ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരിൽ മനപ്പൂർവം കുടുക്കിയതാണെന്നും വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മർദിച്ചുവെന്നുമുള്ള പൊലീസ് കണ്ടെത്തലെത്തുന്നത്. ഇതോടെ നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് അടക്കമുള്ള പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനൊപ്പം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സമരം ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. നെഹ്റൂ കോളജിലെ വിദ്യാർഥി കൂട്ടായ്മ നടത്തുന്ന സമരത്തിനൊപ്പം എസ്.എഫ്.ഐയും കെ.എസ്.യുവും എ.ബി.വി.പിയും എ.ഐ.എസ്.എഫും അടക്കമുള്ള വിദ്യാർഥി സംഘടനകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
മർദിച്ചൂവെന്ന് തെളിഞ്ഞതോടെ കോളജിൽ ഇടിമുറിയുണ്ടെന്നതിന് സ്ഥിരീകരണമായെന്നും വിദ്യാർഥികൾ പറയുന്നു. അതിനാൽ ഇന്റേണൽ മാർക്കിന്റെയും അച്ചടക്കത്തിന്റെയും പേരിലുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക, അക്കാദമിക വിഷയങ്ങളിൽ മാനേജ്മെന്റ് ഇടപെടാതിരിക്കുക, വിദ്യാർഥി യൂണിയന്റെയും പി.ടി.എയുടെയും പ്രവർത്തനങ്ങൾ അംഗീകരിക്കുക തുടങ്ങിയ സ്വതന്ത്ര്യവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പത്തിലേറെ ആവശ്യങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.അതേസമയം കേസിലെ പ്രതികൾക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുന്നതായാണ് പൊലീസ് വിശദീകരണം.