വി.എം.സുധീരൻ രാജിവച്ച ഒഴിവിൽ എം.എം. ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകാൻ തീരുമാനം. ഇക്കാര്യം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് സൂചന. സുധീരന്റെ രാജിവച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് താൽക്കാലിക പ്രസിഡന്റിന്റെ നിയമനം. യുഎസിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം.
വിഭാഗീയതകൾക്കതീതമായി കോൺഗ്രസ് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്ന് എം.എം.ഹസൻ പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം കുറവുവരുത്താതെ നിർവഹിക്കും. പാർട്ടി നേതാക്കൾ ഒറ്റക്കെട്ടായി തന്റെ പേര് നിർദേശിക്കുകയായിരുന്നു. നാളെ തന്നെ ചുമതല ഏറ്റെടുക്കും. പാർട്ടിയുടെ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്നും ഹസൻ പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ ഹസന്റെയും വി.ഡി. സതീശന്റെയും പേരുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത്. പദവി ഏറ്റെടുക്കാൻ തയാറാണെന്ന് ഹസൻ നേരത്തെ അറിയിച്ചിരുന്നു. പദവി ഏറ്റെടുക്കാൻ തയാറല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ വൈസ് പ്രസിഡന്റുമാരിൽ ആർക്കെങ്കിലും പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകാൻ ധാരണയായിരുന്നു.
മലപ്പുറം ഉപതിരഞ്ഞെടുപ്പിനു മുൻപായി പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനമേൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.
Advertisement