കായലിൽ മരിച്ചനിലയിൽ കാണപ്പെട്ട സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കാണാതായ കഴിഞ്ഞ അഞ്ചിനു രാത്രി മാതാപിതാക്കൾ പരാതിയുമായി കയറിയിറങ്ങിയതു മൂന്നു പൊലീസ് സ്റ്റേഷൻ. മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയിരുന്നെങ്കിൽ മകളെ ജീവനോടെ കിട്ടുമായിരുന്നെന്ന് ഇവർ പറയുന്നു. എന്നാൽ ചില മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം മൂലമാണ് രാത്രിയിൽ അത്തരമൊരു ശ്രമത്തിനു മുതിരാതിരുന്നതെന്നാണു പൊലീസിന്റെ വിശദീകരണം. ഏതു നിമിഷവും ഇത്തരമൊരപകടം ഏതു പെൺകുട്ടിക്കും സംഭവിക്കാവുന്ന കൊച്ചി പോലൊരു നഗരത്തിൽ പൊലീസിന്റെ ഈ വിശദീകരണം തൃപ്തികരമല്ല.
മൊബൈൽ സർവീസ് പ്രൊവൈഡർമാരുമായി ബന്ധപ്പെട്ട പൊലീസിന്റെ വിവരശേഖരണ സംവിധാനത്തിൽ തിരുത്തേണ്ട പാളിച്ചകളുണ്ടെന്നു തെളിയിക്കുന്നതാണു മിഷേൽ സംഭവം. മകളെ കാണാനില്ലെന്ന വിവരമറിഞ്ഞു മിഷേലിന്റെ മാതാപിതാക്കൾ ആദ്യമെത്തിയത് നോർത്തിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ്. പെൺകുട്ടിയുടെ തിരോധാനമാണു വിഷയം എന്നറിഞ്ഞതോടെ, സമീപത്തുള്ള നോർത്ത് സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞു വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയച്ചു. നോർത്ത് സ്റ്റേഷനിലെത്തി കാര്യം ധരിപ്പിച്ചപ്പോൾ, തങ്ങളുടെ അധികാരപരിധിയിലല്ല സംഭവമെന്നതിനാൽ സെൻട്രൽ സ്റ്റേഷനിലേക്കു പൊയ്ക്കൊള്ളാനായിരുന്നു പ്രതികരണം. അങ്ങനെ ഒരു മണിക്കൂറോളം നഷ്ടമായ ശേഷമാണ് ഇവർ സെൻട്രൽ സ്റ്റേഷനിലെത്തിയത്. അപ്പോൾ സമയം രാത്രി 11. മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തണമെന്ന അപേക്ഷയാണ് മുൻപിൽ കണ്ട പൊലീസുകാരനു മുൻപിൽ വച്ചത്.
ടവർ ലൊക്കേഷൻ അറിയണമെങ്കിൽ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മെയിൽ ഐഡിയിൽനിന്ന് കമ്മിഷണറുടെ മെയിലിലേക്ക് അപേക്ഷ അയയ്ക്കണം. ഈ മെയിൽ തുറക്കാൻ കമ്മിഷണർ ഓഫിസിൽ ഉദ്യോഗസ്ഥരുണ്ട്. അവർ സൈബർ സെല്ലുമായി ബന്ധപ്പെടുകയും സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ സർവീസ് പ്രൊവൈഡറുടെ നോഡൽ ഓഫിസറെ വിളിച്ച് ടവർ ലൊക്കേഷൻ ശേഖരിക്കുകയുമാണ് രീതി. എന്നാൽ, സെൻട്രൽ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഇതിനു മെനക്കെട്ടില്ല. എസ്എച്ച്ഒയുടെ ഇമെയിൽ പാസ്‌വേഡ് അറിയില്ലെന്നും പിറ്റേന്ന് അദ്ദേഹം വന്നശേഷം ഈ മാർഗം സ്വീകരിക്കാമെന്നും അറിയിക്കുകയാണ് ചെയ്തത്.
രാത്രിയിൽ ബന്ധപ്പെട്ടാൽ ചില നോഡൽ ഓഫിസർമാർ സഹകരിക്കാറില്ലെന്ന അറിവാണ് ഈ ഉദ്യോഗസ്ഥനെ ഇതിനു പ്രേരിപ്പിച്ചതെന്നാണു വിവരം. ഈ മുൻവിധിയുള്ളതിനാൽ സ്വന്തം നിലയ്ക്ക് ശ്രമം നടത്താൻ ഇദ്ദേഹം തയാറായതുമില്ല. പുലർച്ചെ 2.20ന് വയർലെസ് സന്ദേശം എല്ലാ സ്റ്റേഷനിലേക്കും പട്രോളിങ് വാഹനങ്ങളിലേക്കും നൽകിയതായി പൊലീസിന്റെ രേഖകളിലുണ്ട്. എന്നാൽ രാവിലെ പത്തോടെയാണു ടവർ ലൊക്കേഷൻ കണ്ടെത്താൻ കമ്മിഷണർ വഴി സൈബർ സെല്ലിലേക്ക് അപേക്ഷ പോയത്. പെൺകുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചയുടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടു ടവർ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചില്ലെന്ന ഗുരുതരമായ വീഴ്ചയാണു സെൻട്രൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
പൊലീസുകാരന് സസ്പെൻഷൻ; എസ്ഐക്ക് എതിരെ നടപടി
കൊച്ചി ∙ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യവിലോപത്തിനു പൊലീസുകാരന് സസ്പെൻഷൻ. മിഷേലിനെ കാണാതായെന്ന പരാതിയിൽ കേസെടുക്കാൻ വൈകിയതിന് സെൻട്രൽ സ്റ്റേഷനിൽ ജിഡി (ജനറൽ ഡയറി) ചുമതലയുണ്ടായിരുന്ന സീനിയർ സിപിഒ അബ്ദുൽ ജലീലിനെയാണു സസ്പെൻഡ് ചെയ്തത്. സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷണർ നിർദേശിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബി(26)യെ കോടതി 28 വരെ റിമാൻഡ് ചെയ്തു. പ്രതിയുമായി പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തി.
ക്രോണിൻ മിഷേലിന്റെ ബന്ധുവാണെന്ന തരത്തിലുള്ള പ്രചാരണം മിഷേലിന്റെ മാതാപിതാക്കൾ നിഷേധിച്ചു. മിഷേലിനെ കാണാതായ അഞ്ചിനു രാത്രി 11ന് മാതാപിതാക്കൾ സെൻട്രൽ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. അപ്പോൾ ജിഡി ചുമതലയിലുണ്ടായിരുന്നത് അബ്ദുൽ ജലീലാണ്. എന്നാൽ ആറിനു വൈകിട്ട് അഞ്ചരയോടെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ആറിനു രാവിലെ തന്നെ ഡ്യൂട്ടിക്കെത്തിയിട്ടും ഈ പരാതിയിൽ കേസെടുക്കാൻ താമസമുണ്ടായെന്നതാണ് എസ്ഐക്കെതിരെയും ആരോപിച്ചിരിക്കുന്ന കുറ്റം. മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം തടയുന്നതിൽ പരാജയപ്പെട്ടുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ഇദ്ദേഹം.
സെൻട്രൽ അസി. കമ്മിഷണർ കെ. ലാൽജിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷണർ എം.പി. ദിനേശാണ് അച്ചടക്ക നടപടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കേസിലെ ഇതുവരെയുള്ള അന്വേഷണത്തിന്റെ മുഴുവൻ ഫയലുകളും സെൻട്രൽ പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറി.