മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുടുംബത്തിന്റെ സംശയം കണക്കിലെടുത്ത് അന്വേഷണം വിപുലമാക്കുമെന്ന് ക്രൈംബ്രാഞ്ച്. ഐജി എസ്.ശ്രീജിത്ത് മിഷേലിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. കേസിലെ പ്രതി ക്രോണിനെ ഒരാഴ്ചത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
ക്രൈംബ്രാഞ്ചും പൊലീസും യോഗം ചേർന്ന് കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിൻറെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ് കൊച്ചി സെൻട്രൽ സിഐ എ. അനന്തലാൽ കേസിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. പിന്നാലെ ഐജി പിറവത്ത് മിഷേലിന്റെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചു.
അതേസമയം കേസിലെ പ്രതി ക്രോണിൻ അലക്സാണ്ടറെ ഈമാസം 24 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ക്രോണിനെ ഛത്തീസ് ഗഡിലെത്തിച്ച് തെളിവെടുക്കണമെന്ന അപേക്ഷ പരിഗണിച്ചാണിത്. മിഷേൽ മരിച്ചു കിടന്നപ്പോഴുള്ള വേഷം ടീ ഷർട്ടായിരുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. മിഷേൽ പള്ളിയിലെത്തിയപ്പോൾ ധരിച്ച വേഷം തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴുമുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.