സിഎ വിദ്യാർഥിനി മിഷേൽ ഷാജി (18) കായലിൽ മരിച്ചെന്ന് അറിഞ്ഞ ശേഷവും മിഷേലിന്റെ ഫോണിലേക്ക് അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബി എസ്എംഎസുകൾ അയച്ചതായി കണ്ടെത്തി. മിഷേലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീർക്കാൻ ബോധപൂർവം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം.
അതേസമയം, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. കേസിൽ നീതിയുക്തവും ശരിയായ രീതിയിലുമുള്ള അന്വേഷണം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി കർമസമിതി പ്രതിനിധികൾക്കൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച മിഷേലിന്റെ പിതാവ് ഷാജി വർഗീസ് പറഞ്ഞു.
കേസിലെ ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ടും ആദ്യഘട്ടത്തിൽ ഉണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രിക്കു ഷാജി നിവേദനം നൽകി. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കുമെന്നും പഴുതടച്ചുള്ള അന്വേഷണമാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസ് അയച്ച ക്രോണിൻ, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകൾ ഫോണിൽനിന്നു മായ്ച്ചുകളയുകയും ചെയ്തതായി വ്യക്തമായി.
മിഷേലിന്റെ സിഡിആർ (ഫോൺ കോൾ വിശദാംശം) ലഭിച്ചശേഷം ആറിന് ഉച്ചതിരിഞ്ഞ് ക്രോണിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. മിഷേലിന്റെ മൃതദേഹം കായലിൽനിന്നു ലഭിക്കുന്നതിനു മുൻപായിരുന്നു ഇത്. മിഷേലിനെ കാണാനില്ലെന്ന വിവരം ക്രോണിനുമായി പൊലീസ് പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മിഷേലുമായി പ്രശ്നങ്ങളില്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം ക്രോണിനിൽ നിന്നുണ്ടായത്.
ഈ മാസം ആറിനും ഏഴിനും എട്ടിനും അയച്ചതുൾപ്പെടെ 12 എസ്എംഎസുകൾ ക്രോണിന്റെ ഫോണിൽനിന്നു പൊലീസ് കണ്ടെടുത്തു. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുള്ളത്.
പ്രണയപൂർവമുള്ള സംബോധനകളുമുണ്ട്. മുൻപ് അയച്ച എസ്എംഎസുകൾ മായ്ച്ചുകളഞ്ഞശേഷം ഇവ മാത്രം ഫോണിൽ സൂക്ഷിക്കുകയും ചോദ്യം ചെയ്ത വേളയിൽ പൊലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തത് മിഷേലിന്റെ തിരോധാനത്തിൽ തനിക്കു പങ്കില്ലെന്നു വരുത്തുന്നതിനുള്ള ശ്രമമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ക്രോണിനു മേൽ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയുമായിരുന്നു. റിമാൻഡിൽ കഴിയുന്ന ക്രോണിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നു ജയിലിലെത്തി ചോദ്യം ചെയ്തേക്കും.