സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബിയുടെ മാതാവുമായി സംഭവദിവസം മിഷേൽ സംസാരിച്ചു. മിഷേലിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആകുന്നതിനു തൊട്ടുമുൻപ് ഏതാണ്ട് മൂന്നരയോടെയാണ് ഇവർ തമ്മിലുള്ള സംഭാഷണം നടന്നത്.
മിഷേലിന്റെ ഫോണിലേക്കു ക്രോണിന്റെ മാതാവിന്റെ എസ്എംഎസ് വരികയും ഇതിനുള്ള പ്രതികരണമായി മിഷേൽ ഈ നമ്പറിലേക്കു വിളിക്കുകയുമായിരുന്നു. പൊലീസ് ശേഖരിച്ച മിഷേലിന്റെ ഫോൺ കോൾ രേഖകളിൽ ഈ വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രോണിന്റെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു.
ക്രോണിൻ തന്നെ വിളിച്ച്, മിഷേൽ ഫോണെടുക്കുന്നില്ലെന്നും ഒന്നു വിളിച്ചു നോക്കണമെന്നും പറഞ്ഞതു പ്രകാരമാണു താൻ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് ഇവരുടെ മൊഴി. ക്രോണിൻ വിളിച്ചിരുന്നെന്നും ഫോൺ എടുക്കാത്തതിനാൽ വിളിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നുമാണ് മിഷേലിനോടു ഫോണിൽ പറഞ്ഞതെന്ന് ഇവർ മൊഴി നൽകി. മിഷേലിന്റെ ഫോണിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ എറണാകുളം മാധവ ഫാർമസി ജംക്‌ഷനാണ്.