ചട്ടംലംഘിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍. പത്തനംതിട്ടയിൽ ഏഴ് ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കി. കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ലോബിയും തമ്മിലുള്ള ഒത്തുകളി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസ് പരമ്പര 'ഫ്രം കട്ടപ്പുറം ടു വാരിക്കുഴി' പുറത്തുകൊണ്ടുവന്ന വിവരങ്ങൾ നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് എ.കെ.ശശീന്ദ്രന്റെ പ്രതികരണം.
കെ.എസ്.ആര്‍.ടി.സി ബസുകളുടെ വരുമാനം ചോര്‍ത്തുന്ന സ്വകാര്യബസുകളുടെ അനധികൃത സര്‍വീസ് വെളിച്ചത്ത് കൊണ്ടുവന്ന മനോരമ ന്യൂസ് പരമ്പര 'ഫ്രം കട്ടപ്പുറം ടു വാരിക്കുഴി' നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ആറൻമുള എം.എൽ.എ വീണാ ജോർജാണ്.
40 സ്വകാര്യബസുകള്‍ നിയമം ലംഘിച്ച് ഓടുന്നുണ്ടെന്നും ഏഴെണ്ണത്തിന്റെ പെര്‍മിറ്റ് റദ്ദാക്കിയെന്നും ഗതാഗതമന്ത്രി പറഞ്ഞു.
സ്വകാര്യലോബിക്കു കൂട്ടുനില്‍ക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കും. സ്വകാര്യ ബസുടമകള്‍ ഗുണ്ടകളെ വച്ച് കെ.എസ്.ആര്‍ .ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തുന്നുവെന്നും ഇത് ശക്തമായി നേരിടുമെന്നും മന്ത്രി അറിയിച്ചു .
സ്വകാര്യബസ്സുകളുടെ അനധികൃത സർവീസ് വ്യാപകമായതോടെ കെ.എസ്.ആർ.ടി.സി ഒാരോദിവസവും കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.