തിരുവനന്തപുരത്തെ മർക്കന്റയിൽ സഹകരണ സംഘത്തിൽ ചട്ടം ലംഘിച്ച് ഇടപാടുകൾ നടന്ന സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചു. സഹകരണവകുപ്പ് അന്വേഷണം ആരംഭിച്ചെങ്കിലും രാഷ്ട്രീയ സമ്മർദം കാരണം അവസാനിപ്പിക്കുകയായിരുന്നു.അതേസമയം സമയക്കുറവ് കൊണ്ടാണ് റിപ്പോർട്ട് വൈകുന്നതെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാറുടെ വിശദീകരണം.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കെ മർക്കന്റയിൽ സഹകരണസംഘത്തിൽ പരിധി ലംഘിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നത് മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.തൊട്ടടുത്ത ദിവസം തന്നെ സഹകരണവകുപ്പ് അന്വേഷണം തുടങ്ങി.പ്രാഥമിക പരിശോധനയിൽ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി സംഘത്തിൽ നിന്ന് പരിധിവിട്ട് പണം പിൻവലിച്ചതായി കണ്ടെത്തി.എന്നാൽ രാഷ്ട്രീയ സമ്മർദം കാരണം തുടരന്വേഷണം നടന്നില്ല.രണ്ടാഴ്ച പിന്നിട്ടിട്ടും എന്തുകൊണ്ട് വൈകുവെന്ന് ചോദിച്ചപ്പോൾ അസിസ്്റ്റന്റ് റജിസ്ട്രാറുടെ മറുപടി ഇങ്ങനെ
അതേസമയം ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും പിന്നെന്തിനാണ് പരിശോധന നടത്തുന്നതെന്നുമായിരുന്നു ജില്ലാ ജോയിന്റ് റജിസ്ട്രാറുടെ പ്രതികരണം.അഴിമതി നടന്നിട്ടില്ലെന്നും നിയമപ്രകാരമല്ലാത്ത ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ സർക്കാരിന് അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.ഒരാഴ്ച ഇരുപത്തിനാലായിരം രൂപയിൽ കൂടുതൽ പിൻവലിക്കാൻ പാടില്ലെന്നിരിക്കെ ഒന്‍പതര ലക്ഷം രൂപവരെയാണ് ഒറ്റദിവസം വ്യാപാരി വ്യവസായി സമിതി പിൻവലിച്ചിരിക്കുന്നത്.നവംബർ എട്ടു മുതൽ ഡിസംബർ 28 വരെ മാത്രം 31 തവണയാണ് പരിധിവിട്ട ഇടപാടുകൾ നടന്നത്.