വടകര കടത്തനാടൻ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കൾക്ക് (76) പത്മശ്രീ. കഴിഞ്ഞ 68 വർഷമായി കളരി രംഗത്തുള്ള മീനാക്ഷി ഗുരുക്കൾ ഉൾപ്പെടെ 20 പേരെ പ്രകീർത്തിക്കപ്പെടാത്ത പ്രതിഭകൾ എന്ന പേരിലാണു പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. കഴിഞ്ഞ ഒളിംപിക്സിൽ വനിതാ ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനത്തെത്തിയ ദിപാ കർമാക്കർ, ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം നിർണയിച്ച ഡോ.സുനിതി സോളമൻ തുടങ്ങിയവരും ഈ പട്ടികയിലുണ്ട്.
68 വർഷത്തിലധികമായി കളരിപ്പയറ്റ് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നയാളാണ് മീനാക്ഷിയമ്മ എന്ന മീനാക്ഷി ഗുരുക്കൾ. വടകര ഗ്രാമത്തിലെ കടത്തനാടൻ കളരി സംഘത്തിലാണ് കളരി അഭ്യസിപ്പിക്കുന്നത്. ഏഴാം വയസ്സിൽ പിതാവാണ് കളരിയിലേക്ക് മീനാക്ഷി ഗുരുക്കളെ കൊണ്ടുവന്നത്. അന്നുമുതൽ കളരിയാണ് ഗുരുക്കളുടെ ജീവിതം.