രോഗികളെ ആശങ്കയിലാക്കി ഹീമോഫീലിയയ്ക്കുള്ള മരുന്നിന്റെ വിതരണം കമ്പനി നിർത്തി.രോഗികൾക്ക് സൗജന്യമായി നല്കുന്ന മരുന്നുകൾ വാങ്ങിയ വകയിലെ കുടിശിക 10 കോടി കടന്നതോടെയാണിത്.രണ്ടാഴ്ചത്തേയ്ക്കുള്ള മരുന്നു മാത്രമാണ് കാരുണ്യ ഫാർമസികളിൽ സ്റ്റോക്കുള്ളത്.
കാരുണ്യ ഫാർമസികൾ വഴിയാണ് ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. വലിയ വിലയുള്ള മരുന്നുകൾ വാങ്ങിയ വകയിൽ പത്തു കോടി രൂപയാണ് നല്കാനുള്ളത്.കുടിശിക കുറച്ചെങ്കിലും വീട്ടിയിട്ടു മാത്രം മരുന്നു നല്കിയാൽ മതിയെന്നാണ് വിതരണക്കാരായ ബാസ്ററർ കമ്പനിയുടെ തീരുമാനം.അവശേഷിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കുള്ള മരുന്നു മാത്രം.
ഹീമോഫീലിയ മരുന്ന് അവശ്യ മരുന്നുകളുടെ പട്ടികയിൽപ്പെടുത്തുമെന്നായിരുന്നു സർക്കാർ വാഗ്ദാനം.ഇതിനായുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ നടപടികൾ എങ്ങുമെത്തിയിട്ടില്ല.രക്തം കട്ട പിടിക്കാതിരിക്കുന്ന അപൂർവ്വ രോഗം ബാധിച്ച 2100 രോഗികളാണ് സംസ്ഥാനത്തുള്ളത്.ഇവരുപയോഗിക്കുന്ന ഫാക്ടർ എട്ട്,ഫാക്ടർ ഒൻപത്,ഫീബ തുടങ്ങിയ ഇഞ്ചക്ഷനുകൾക്ക് 4500 മുതൽ 25000 രൂപ വരെ വില വരും.