ഹൃദയശസ്ത്രക്രിയാ ഇംപ്ലാന്റുകൾ അടക്കം ശരീരത്തിൽ ഘടിപ്പിക്കാനുള്ള ഉപകരണങ്ങളെല്ലാം പരമാവധി വിൽപനവില രേഖപ്പെടുത്തി മാത്രമേ വിപണിയിൽ എത്തിക്കാവൂവെന്ന് ഉത്തരവ്. ദേശീയ ഒൗഷധ വില നിർണയ അതോറിറ്റിയാണ് സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്. ഹൃദയവാൽവ്, ഒാർത്തോ ഇംപ്ലാൻറുകൾ തുടങ്ങി 22 ഇനങ്ങൾക്ക് ഇനി എംആർപി രേഖപ്പെടുത്തി മാത്രമേ വിൽപന നടത്താൻ കഴിയൂ.
ഹൃദയശസ്ത്രക്രിയകൾ മുതൽ അസ്ഥിരോഗചികിൽസയില്‍ വരെ ഏറ്റവുമധികം ചെലവുണ്ടാകുന്നത് ശരീരത്തിനുള്ളിൽ ഘടിപ്പിക്കേണ്ട കൃത്രിമ വാൽവ്, സ്റ്റെന്റ്, ഇംപ്ലാന്റുകൾ എന്നിവക്കാണ്. വിതരണക്കാരിൽ നിന്ന് വാങ്ങുന്ന ഇടനിലക്കാരാണ് സർക്കാർ ആശൂപത്രികളിൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികൾക്ക് പോലും ഇവ എത്തിക്കുന്നത്.
പാക്കറ്റിന് പുറത്ത് എംആർപി രേഖപ്പെടുത്താതെയാണ് ഇവ രോഗികൾക്ക് ലഭിക്കുന്നതും. കമ്പനികളിടുന്ന വില എത്രയെന്ന് അറിയാന്‍ വഴിയില്ലാത്തതിനാൽ യഥാർത്ഥ വിലയുടെ പല മടങ്ങ് ചെലവഴിച്ചാണ് രോഗികൾ ഇവ വാങ്ങേണ്ടിവരുന്നത്. ഈ കൊള്ളക്ക് കടിഞ്ഞാണിടാനാണ് കേന്ദ്രസർക്കാർ ശ്രമം. ഇവക്ക് പുറമെ, സിറിഞ്ച്, സൂചി മുതൽ രക്തം ശേഖരിക്കാനുള്ള ബാഗുകൾ അടക്കം ഒാരോന്നിലും പരമാവധി വിൽപന വില രേഖപ്പെടുത്തണം. ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ചട്ടം പ്രകാരം മരുന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന 22 ഉപകരണങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ഒാരോ ഉപകരണത്തിന്റേയും പാക്കറ്റിൽ, അവ വിപണിയിൽ എത്തിക്കുന്ന കമ്പനി തന്നെയാണ് പരമാവധി വിൽപന വില രേഖപ്പെടുത്തേണ്ടത്. ഉത്തരവ് പാലിക്കാത്ത കമ്പനികളെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർമാര്‍ക്ക് നിർദേശമുണ്ട്. അതേസമയം മരുന്ന് കമ്പനികളുടെ കൂടി ഒത്താശയോടെ ഇടനിലക്കാർ വർഷങ്ങളായി നടത്തുന്ന ചൂഷണത്തിന് അറുതി വരുത്താൻ ഈ നടപടികൾക്കാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.