മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.ബി.ഫൈസൽ സി.പി.എം സ്ഥാനാർഥി. മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തീരുമാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞു.
തലയെടുപ്പും പരിചയസമ്പത്തുമുളള പി.കെ. കുഞ്ഞാലിക്കുട്ടിയോട് മൽസരിക്കാൻ ഒരു യുവരക്തത്തെ രംഗത്തിറക്കാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ രാവിലെ നടന്ന ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
പ്രഖ്യാപനത്തിന് മുൻപ് ജില്ലയിലെ ഇടതുഘടക കക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ പത്തു മാസത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമാണന്ന് എം.ബി. ഫൈസൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ചൊവ്വാഴ്ച ലോക്സഭമണ്ഡലം കൺവെൻഷൻ വിളിച്ച് തിരഞ്ഞെടുപ്പിന് സജീവമാക്കാനാണ് എൽ.ഡി.എഫിന്റെ തീരുമാനം.