മറൈൻ ഡ്രൈവിൽ പൊലീസ് നോക്കിനില്‍ക്കെ യുവതിയുവാക്കളെ ശിവസേനക്കാര്‍ ആക്രമിച്ച സംഭവത്തിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. സെൻട്രൽ സ്റ്റേഷനിലെ എട്ടു സിവിൽ പൊലീസ് ഓഫീസർമാരെ സ്ഥലം മാറ്റുകയും ചെയ്തു. കേസിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായി.
ശിവസേനയുടെ അതിക്രമം തടയുന്നതില്‍ വീഴ്ചവരുത്തിയതിനാണ് എറണാകുളം സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിനെ സസ്പെണ്ട് ചെയ്തത്. എട്ടു സിവിൽ പൊലീസ് ഓഫീസർമാരെ എ.ആർ.ക്യാംപിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. ശിവസേന പ്രകടനത്തിനിടെ സംഘർഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു.യുവതി യുവാക്കളെ ശിവസേനക്കാർ കായികമായി നേരിട്ടപ്പോൾ പൊലീസ് ഇടപെട്ടില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻപേർക്കെതിരെയും ജാമ്യാമില്ലാ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. മറൈൻ ഡ്രൈവിൽ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ പൊലീസ് നോക്കിനില്‍ക്കെ ഇന്നലെയാണ് ശിവസേനക്കാര്‍ ചൂരലിനടിച്ചു വിരട്ടിയോടിച്ചത്.