കേരളത്തിലെ ആദിവാസികള്‍ സായുധ വിപ്ലവത്തിന് ഒരുങ്ങണമെന്ന് ആഹ്വാനം നൽകി മലപ്പുറം ജില്ലയിലെ ആദിവാസി കോളനികളിൽ മാവോയിസ്റ്റ് സോമൻ ക്ലാസെടുക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനിടെ ബഹിഷ്കരണ ആഹ്വാനവുമായി നിലമ്പൂർ വനത്തിലെ വിവിധ കോളനികളിലാണ് മാവോയിസ്റ്റുകളുടെ ക്ലാസ് നടന്നത്.
മാവോയിസ്റ്റ് പൊലീസ് ഏറ്റുമുട്ടലുണ്ടായ കരുളായിയിലെ മുണ്ടക്കടവ് കോളനിയില്‍ സോമൻ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണിത്. സായുധപോരാട്ടത്തിന് സജ്ജമായില്ലെങ്കിൽ ആദിവാസി സമൂഹം രക്ഷപ്പെടില്ലെന്നാണ് സോമൻ ക്ലാസിൽ പറയുന്നത്. മുണ്ടക്കടവ് കോളനിയിലെ ക്ലാസിന് തൊട്ടു പിന്നാലെ പൊലീസും മാവോയിസ്റ്റുകളുമായി വെടിവയ്പ് നടന്നിരുന്നു. മാവോയിസ്റ്റുകൾ വെടിവയ്പിൽ കൊല്ലപ്പെട്ട വരയൻമലയിൽ നിന്ന് ലഭിച്ച പെൻഡ്രൈവിൽ നിന്നാണ് പൊലീസിന് ശബ്ദരേഖ ലഭിച്ചത്.
പൂക്കോട്ടുപാടത്തെ പാട്ടക്കരിമ്പ് കോളനിയിലും വഴിക്കടവിലെ പുഞ്ചക്കൊല്ലി കോളനിയിലും സോമൻ ക്ലാസെടുക്കുന്നതിന്റെ ശബ്ദരേഖയുമുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒട്ടേറെ തിരഞ്ഞെടുപ്പുകൾ നടന്നു. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്യുക എന്നതല്ലാതെ ആദിവാസികളുടെ ജീവിതത്തിൽ പുരോഗതിയുണ്ടായിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം. വയനാട് കൽപ്പറ്റ സ്വദേശിയായ സോമൻ മാവോയിസ്റ്റുകളുടെ നാടുകാണി ദളത്തിന്റെ ഡപ്യൂട്ടി കമൻഡൻന്റാണ്. നേരത്തെ പോരാട്ടം പ്രവർത്തകനായ സോമൻ 2010 മുതലാണ് മാവോയിസ്റ്റ് സംഘടനയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. 2013 മുതൽ നിലമ്പൂർ, വയനാട്, അട്ടപ്പാടി വനമേഖലകളിൽ സോമൻ സജീവമായുണ്ട്.