കണ്ണൂർ കൊട്ടിയൂരിൽ വൈദികന്‍ പ്രതിയായ പീഡനക്കേസിൽ പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പുപറഞ്ഞ് മാനന്തവാടി രൂപത. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നുവെന്ന് മാര്‍ ജോസ് പൊരുന്നേടം കത്തിൽ അറിയിച്ചു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായെന്നത് ഉള്‍ക്കൊളളാനാകില്ല. കൊട്ടിയൂരില്‍ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുളള കത്തിലാണ് ബിഷപ്പ് മാപ്പു ചോദിച്ചത്.
അതേസമയം, കേസിൽ കുറ്റകൃത്യം മറച്ചുവച്ചവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി അധികൃതര്‍, കുഞ്ഞിനെ താമസിപ്പിച്ച വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രം അധികൃതര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ആശുപത്രിക്കും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ കേസെടുത്ത പൊലീസ് രണ്ട് കന്യാസ്ത്രീകളടക്കം മൂന്നു സ്ത്രീകളെ പ്രതിചേര്‍ത്തിട്ടുണ്ട്
വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലും ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു. പെൺകുട്ടിക്ക് പ്രസവം നടക്കുമ്പോൾ പതിനെട്ടു വയസ്' തികഞ്ഞെങ്കിലും കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തി ആയിരുന്നില്ലെന്ന വിവരം പൊലിസിനെ അറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു
'പെൺകുട്ടിയേയും കുഞ്ഞിനേയും താമസിപ്പിച്ച വൈത്തിരിയിലെ ഹോളി ഇൻഫെന്റ് മേരി കോൺവെന്റില്‍ പ്രവര്‍ത്തിക്കുന്ന ദത്തെടുക്കല്‍ കേന്ദ്രത്തിലെ അധികൃതരും വിവരം പൊലിസിനെ അറിയിച്ചില്ല. പെൺകുട്ടിയെ പ്രസവത്തിനും തുടർന്ന് ദത്തു കേന്ദ്രത്തിലേക്ക് മാറ്റാനും സഹായം ചെയ്ത രണ്ട് കന്യാസ്ത്രികൾ ഉൾപ്പെടെ മൂന്നു പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്..
ശിശുക്ഷേമസമിതി അധികൃതരും വിവരം പൊലിസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തി. ഇവർക്കെതിരെ കേസെടുക്കാൻ പൊലിസിന് അധികാരം ഇല്ലാത്തതിനാൽ ഇവർക്കെതിരെയുള്ള റിപ്പോർട്ട് തയാറാക്കി കോടതിയിൽ സമർപ്പിക്കും.ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലിസ് തീരുമാനം. റിമാൻഡിൽ കഴിയുന്ന ഫാ.റോബി നെ കസ്റ്റഡിയിൽ കിട്ടാൻ പൊലിസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും