ഭാരതപ്പുഴയുടെ മധ്യഭാഗത്ത് അനധികൃത രാമച്ചകൃഷി നനയ്ക്കാൻ കുഴൽക്കിണറുകൾ കുഴിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിയമനടപടി ആരംഭിച്ചതായി മലപ്പുറം കലക്ടർ അമിത് മീണ. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് കുഴൽക്കിണർ ഉപയോഗിച്ചുളള പമ്പിങ് തടഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചത്.
ഭാരതപ്പുഴയിൽ നടന്നതെല്ലാം ന്യായീകരണമില്ലാത്ത നിയമലംഘനമാണ്. അനധികൃത രാമച്ചകൃഷിക്കായി കുഴൽക്കിണർ നിർമാണം നടത്തിയവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് പൊലീസിനോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു കഴിഞ്ഞു. കുഴൽക്കിണർ കുഴിച്ചവരെ തിരൂർ ആർ.ഡി.ഒ ഒാഫീസിൽ വിളിച്ചു വരുത്തി വിശദീകരണം രേഖപ്പെടുത്തി. തിരൂർ തഹസീൽദാർ വർഗീസ് മംഗലത്തിനാണ് അന്വേഷണ ചുമതല. മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ തന്നെ കുഴൽക്കിണറിൽ നിന്ന് വെളളമൂറ്റാൻ ഉപയോഗിച്ച മോട്ടോർ പമ്പുകൾ റവന്യൂ ഉദ്യോഗസ്ഥർ തന്നെ അഴിച്ചു മാറ്റിയിരുന്നു. ഭാരതപ്പുഴയിൽ കുഴൽക്കിണർ നിർമിച്ചത് കണ്ടെത്താന്‍ വൈകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ഭാരതപ്പുഴയുടെ മണല്‍ത്തിട്ടയിലെ രാമച്ചകൃഷിക്ക് വെളളം പമ്പ് ചെയ്യുന്നത് നിർത്തി വച്ചിട്ടുണ്ട്. പുഴയിലെ കുഴൽക്കിണർ നിർമാണത്തിനെതിരെ പൊതുവികാരവും ശക്തമാണ്.