തിരുവനന്തപുരം-മലബാർ എക്പ്രസ് വൻ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. കാഞ്ഞങ്ങാടിന് സമീപം ചിത്താരിയിൽ ട്രാക്കിലെ മണ്ണ് അമർന്നുണ്ടായ കുഴി ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് കീമാൻ കണ്ടെത്തിയതോടെ ആണിത്. കീമാൻ അപായ സിഗ്നൽ നൽകിയതിനെ തുടർന്ന് കുഴിക്ക് മീറ്ററുകൾക്കപ്പുറത്ത് ട്രെയിൻ നിർത്തുകയായിരുന്നു.
പതിവ് പരിശോധനക്കിടെ എട്ടരയോടയാണ് കീ മാൻ വിജു പാളത്തിൽ കുഴി കണ്ടെത്തിയത്. ഈ സമയത്ത് മലബാർ എക്പ്രസ് കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിന്നും മംഗളുരുവിലേക്ക് പുറപ്പെട്ട് കഴിഞ്ഞിരുന്നു. അപകടം മണത്ത കീമാൻ ഒരു കിലോമീറ്ററോളം മുന്നോട്ട് ഓടി അടിയന്തിര അപകട സന്ദേശം നൽകാനുള്ള ഡിറ്റനേറ്ററുകൾ പാളത്തിൽ സ്ഥാപിച്ചു. ഇവ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട ലോക്ക പൈലറ്റ്, ട്രെയിൻ നിർത്തുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും അസിസ്റ്റന്റ് എൻജിനിയർ എത്തി കുഴി മൂടി താൽകാലിക സംവിധാനം ഒരുക്കിയാണ് ട്രെയിൻ കടത്തിവിട്ടത്. മണ്ണ് അമർന്ന് പോയതാണ് കുഴി രൂപപ്പെടാനുള്ള കാരണമെന്നാണ് റയിൽവേ നൽകുന്ന വിശദീകരണം. അതേസമയം മുള്ളൻ പന്നി മാളമുണ്ടാക്കിയതാണ് കുഴിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ട്രാക്കിന് പുറത്ത് മുള്ളൻ പന്നി തുരന്ന് കൂട്ടിയ മണ്ണുമുണ്ട്.
ഒരു മണിക്കൂറിലേറെ സമയം ഇരട്ടപ്പാതയിൽ ഒരു ഭാഗത്തേക്കുള്ള ഗതാഗതം മുടങ്ങി. കുഴി കണ്ടെത്തിയതോടെ കാഞ്ഞങ്ങാടിനു ബേക്കലിനും ഇടയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.