ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശവും നൽകും. കോളജിലെ നശിപ്പിക്കപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാനും പൊലീസ് ശ്രമം ആരംഭിച്ചു. അതേസമയം നെഹ്രൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് അറസ്റ്റ് തടഞ്ഞ് ഉത്തരവ് നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.
നെഹ്രൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, പി.ആർ.ഒ സഞ്ചിത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൽ ഡോ. എൻ. കെ. ശക്തിവേൽ, അധ്യാപകരായ സി.പി.പ്രവീൺ, ഡിബിൻ.ഇങ്ങിനെ അഞ്ച് പ്രതികളും കേസെടുത്ത ഞായറാഴ്ച മുതൽ ഒളിവിലാണ്. പൊലീസ് പ്രത്യേകസംഘങ്ങളായി ഇതരസംസ്ഥാനങ്ങളിലടക്കം തിരഞ്ഞെങ്കിലും പിടികൂടാനായില്ല. സാമ്പത്തിക ശക്തിയും സ്വാധീനവുമുള്ള ഇവർ വിദേശത്തേക്ക് കടന്നേക്കാമെന്നും പൊലീസ് കരുതുന്നു. ഇത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
അതേസമയം നെഹ്രൂ കോളജിലെ മുറിയിൽ നിന്ന് രക്തക്കറ കണ്ടതോടെ ജിഷ്ണുവിന് മർദനമേറ്റെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടതും സംശയം വർധിപ്പിക്കുന്നു. ഈ ദൃശ്യങ്ങൾ ലഭിച്ചാൽ കോപ്പിയടിച്ചെന്ന പേരിൽ പരീക്ഷ ഹാളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം ജിഷ്ണുവിന് എന്തുസംഭവിച്ചുവെന്നതിന്റെ നിർണായക തെളിവാകുമെന്ന വിലയിരുത്തലിലാണ് വീണ്ടെടുക്കാനായി ഫൊറൻസിക് ലാബിനെ സമീപിച്ചത്.
അതേസമയം ഒന്നാം പ്രതി കൃഷ്ണദാസ് മുൻകൂർ ജാമ്യാപേക്ഷയിൽ അനുകൂല വിധി നേടിയത് സർക്കാർ അഭിഭാഷകന്റെ ഒത്തുകളി മൂലമാണെന്ന് ആരോപണമുയർന്നു. കോളജ് തുറക്കുന്നതിനായി കലക്ടർ ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നായിരുന്നു കൃഷ്ണദാസിന്റെ വാദം. എന്നാൽ ചർച്ച രണ്ട് ദിവസം മുൻപ് കഴിഞ്ഞെന്ന് മാത്രമല്ല കൃഷ്ണദാസിനെ ക്ഷണച്ചിരുന്നുമില്ല. ഇങ്ങിനെ ഇല്ലാത്ത ചർച്ചയുടെ പേര് പറഞ്ഞ് അറസ്റ്റിൽ നിന്ന് രക്ഷനേടിയപ്പോൾ പൊലീസിന് വേണ്ടി നേരിട്ട് ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എതിർത്തില്ലെന്നാണ് പരാതി. സോട്ട്
ഡി.ജി.പിയെ മാറ്റണമെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും ആരോപിച്ചു. നീണ്ട ഇടവേളക്ക് ശേഷം പാമ്പാടി കോളജിൽ അധ്യായനം ആരംഭിച്ചു.