ഏഴു മണിക്കൂറിലേറെ സമയം കണ്ണൂർ നഗരത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുലിയെ പിടികൂടി. കണ്ണൂർ തായത്തെരു റെയിൽവേ ഗേറ്റിനു സമീപമിറങ്ങിയ പുലിയെ മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ച് പിടികൂടിയത്. പിന്നീട് ഇതിനെ പ്രത്യേക കൂട്ടിലാക്കി. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ തായത്തെരു റെയിൽവേ ഗേറ്റിന് സമീപം കാണപ്പെട്ട പുലി, മൂന്നു പേരെ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. പിന്നീട്, റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ രാത്രി 10.30ഓടെയാണ് പിടികൂടിയത്.
രാത്രി വൈകിയിട്ടും പുലിയെ പിടികൂടാനാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. ജില്ലാ പൊലീസ് മേധാവിയും കലക്ടറും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ മൂന്നു പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. ബംഗാൾ സ്വദേശിയായ യുവാവിനും രണ്ടു നാട്ടുകാർക്കുമാണ് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഒരാളെ വീടിനു മുന്നിൽ വച്ചും മറ്റു രണ്ടു പേരെ പുലിയുണ്ടോ എന്നു പരിശോധിക്കാൻ പോയപ്പോഴുമാണ് പുലി ആക്രമിച്ചത്.
കണ്ണൂർ നഗരത്തിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ കാണാൻ റെയിൽവേ ട്രാക്കിനോടു ചേർന്നു നൂറുകണക്കിനു പേരാണു വഴിയിൽ തടിച്ചുകൂടിയത്. പുലിയെ പിടികൂടുന്നതിനായി പുലി പതിയിരുന്ന കുറ്റിക്കാടിനു ചുറ്റും വലവിരിച്ചിരുന്നു. രാത്രിയായതോടെ ഈ മേഖലയിലെങ്ങും സുരക്ഷാ ഉദ്യോഗസ്ഥർ ലൈറ്റുകളും സ്ഥാപിച്ചു. സമീപത്തെ വീടുകളും പൊലീസ് ഒഴിപ്പിച്ചു. പുലിയെ കാണാൻ തടിച്ചു കൂടിയ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് കസാനക്കോട്ടയിലും പരിസരങ്ങളിലും ജില്ലാ കലക്ടർ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.
പുലി കുറ്റിക്കാട്ടിൽ ഒളിച്ചിരിപ്പുണ്ടോ എന്നു പരിശോധിക്കാൻ പോയ യുവാക്കളെയും പുലി ആക്രമിച്ചു. ഇവർ ഒഴിഞ്ഞുമാറിയതിനാൽ അപകടമൊഴിവായി. ആളുകൾ ബഹളം വച്ചതോടെ പുലി വീണ്ടും കുറ്റിക്കാട്ടിലേക്കു കയറി. നാട്ടുകാർ ഓടിക്കൂടി ബഹളം വച്ചതിനെ തുടർന്നു റയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു മറഞ്ഞു. അണ്ടർബ്രിജിലേക്കു കയറുന്നതു വഴി പുലി രണ്ടു വട്ടം ഉരുണ്ടു താഴേക്കു വീണു. വീണ്ടും ട്രാക്കിലൂടെ കയറി കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നു.
തായത്തെരു മൊയ്തീൻ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിൽ മൂന്നുമണിയോടെയാണ് ആദ്യം പുലിയെ കണ്ടത്. സംഭവമറിഞ്ഞയുടൻ പൊലീസും വനം വകുപ്പ് അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. പുലി സ്ഥലത്തുണ്ടെന്നു ബോധ്യമായതോടെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു വനംവകുപ്പ് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരുന്നു. പുലിയെ കണ്ടത് റെയിൽവേ ട്രാക്കിനു സമീപത്തായതിനാൽ സ്ഥലത്ത് ആളു കൂടിയത് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു.