സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന ആക്ഷേപം ശരിവയ്ക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്. എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത് ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം ക്രിമിനൽ കേസുകളാണ്.സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കിയ പദ്ധതികൾ പ്രയോജനം ചെയ്തില്ലെന്നും ആഭ്യന്തവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എട്ടുമാസത്തിനിടെ സംസ്ഥാനത്ത് നടന്നത് പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ. ആയിരത്തി ഒരുനൂറ് പീഡനക്കേസുകൾ. ഇതിൽ അറുനൂറ്റി മുപ്പതു കേസുകളിലും ഇരയായത് പ്രായപൂർത്തിയാകാത്ത കുട്ടികൾ. സ്ത്രീകൾക്കെതിരെയുള്ള മറ്റ് അതിക്രമങ്ങൾ മൂവായിരത്തിഇരുനൂറിലേറെ വരും, നാലായിരത്തി ഇരുനൂറ് ലഹരിമരുന്ന് കേസുകൾ. ദലിത് പീഡനങ്ങളുമായി ബന്ധപ്പെട്ട് ഏഴായിരത്തി ഇരുനൂറ് കേസുകൾ റജിസ്റ്റർ ചെയ്തതായും റിപ്പോർട്ട് പറയുന്നു.
യുഡിഎഫ് സർക്കാർ ഭരണത്തിലിരിക്കെ ഇക്കാലയളവിൽ ഉണ്ടായതിനേക്കാൾ 61000 ക്രിമിനൽ കേസുകളാണ് കൂടുതൽ റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.സ്ത്രീപീഡനക്കേസുകളിൽ മാത്രം 330 എണ്ണത്തിെന്റ വർധന. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച ഒാപ്പറേഷൻ കാവലാൾ , പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല.കേസുകളുടെ എണ്ണം കൂടാൻ ഇതും കാരണമായിട്ടുണ്ട്.നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിെന്റ നിർദേശപ്രകാരമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തയാറാക്കിയത്.സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന ആക്ഷേപം, മുന്നണിയിൽ നിന്ന് തന്നെ ഉയരുമ്പോൾ എൽ.ഡി.എഫ് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കും ഇൗ കണക്കുകൾ. പ്രത്യേകിച്ചും നിയമസഭയിൽ.