തിരുവനന്തപുരം ലോ അക്കാദമിയിലെ പരിശോധനയിൽ റവന്യു വകുപ്പ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. അക്കാദമിയിലെ പ്രവേശന കവാടം നിർമിച്ചത് ജല അതോറിറ്റിയുടെ സ്ഥലം കയ്യേറി. ആറര ഏക്കർ സ്ഥലം തിരിച്ചുപിടിക്കാമെന്നും കണ്ടെത്തൽ. റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറിയേക്കും.
ലോ അക്കാദമിയുടെ പൊതു കവാടം സ്ഥാപിച്ചത് അനധികൃതമാണെന്നാണ് പ്രധാന കണ്ടെത്തൽ. ജല അതോറിറ്റിയുടെ 26 സെന്റ് സ്ഥലം കയ്യേറി. അക്കാദമിയുടെ ഭൂമിയിൽ സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത് അനധികൃതമായി, എന്നാൽ ബാങ്കിന് അനുമതി നൽകിയത് വിദ്യാർഥികളുടെ ഫീസ് പിരിക്കുന്നതിനുള്ള സൗകര്യത്തിനാണെന്നാണ് മാനേജ്മെന്റ് വാദം'. ബാങ്ക് പ്രവർത്തിക്കുന്നതിനായി 20 സെന്റെ സ്ഥലമാണ് അക്കാദമി വിട്ടു നൽകിയത്.കോളജ് വളപ്പിലെ വാഴകൃഷിയും അനധികൃതമാണെന് കണ്ടെത്തിയിട്ടുണ്ട്. അക്കാദമി പ്രവർത്തനങ്ങൾക്കെല്ലാം കൂടി അഞ്ചേക്കർ സ്ഥലം മാറ്റവെച്ചാൽ തന്നെ ആറര ഏക്കർ തിരിച്ചു പിടിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.