ലോ അക്കാദമിയിലെ വിദ്യാർഥിസമരം 23ാം ദിസവത്തിലേക്ക്. കനത്തസുരക്ഷയിൽ ലോ അക്കാദമിയിൽ ഇന്ന് ക്ലാസുകൾ ആരംഭിക്കും. വിഷയത്തിൽ കെ. മുരളീധരൻ എം.എൽ.എ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ബിജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളിധരനെ ആശുപത്രിയിലേക്കുമാറ്റിയതിനെ തുടർന്ന് വി.വി. രാജേഷ് ഉപവാസ സമരം ആരംഭിച്ചു.
എസ്.എഫ്.ഐ സമരത്തിൽ നിന്ന് പിൻമാറിയെങ്കിലും ലക്ഷ്മി നായർ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടാണ് എ.ബി.വി.പി, എ.ഐ.എസ്.എഫ്, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.ഡി.എസ്.ഒ തുടങ്ങിയ സംഘടനകൾക്ക്. ലക്ഷ്മി നായരുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് വട്ടിയൂർകാവ് എം.എൽ.എ. കെ മുരളീധരൻ ഇന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാവിലെ 10 മുതലാണ് സമരം. അതിനിടെ കനത്തസുരക്ഷയിൽ ഇന്ന് ക്ലാസുകൾ ആരംഭിക്കാനാണ് മാനേജ്മെന്റ് തീരുമാനം. ഇന്നലെ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ബി.ജെ.പി. ജില്ലാഹർത്താലിനെ തുടർന്ന് വിദ്യാർഥികൾ എത്തിയില്ല. ഇന്ന് സംസ്ഥാനവ്യാപകമായി എ.ബി.വി.പി.വിദ്യാഭ്യാസ ബന്ദ് നടത്തും. നാളെ കെ.എസ്.യുവും പഠിപ്പുമടക്കിന് ആഹ്വാനം നൽകിയിട്ടുണ്ട്. കെ. മുരളീധരൻ എം.എൽ.എ നിരാഹാരസമരം ആരംഭിക്കുന്നതോടെ കൂടുതൽ സമവായ ചര്‍ച്ചകൾ നടക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. സമരത്തിൽ നിന്ന് പിൻമാറിയ എസ്.എഫ്.ഐ വിദ്യാർഥികൾ കാംപസിൽ കടക്കാൻ ശ്രമിച്ചാൽ സ്ഥിതി വഷളാകാൻ സാധ്യതയുണ്ട്. അതുകണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തിപെടുത്തി.അതേസമയം ബിജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളിധരന്റെ ആരോഗ്യനില വഷളായതിനെതുടർന്ന് വി.വി. രാജേഷ് ഉപവാസ സമരം ആരംഭിച്ചു.