ഇരുപത്തിയൊൻപത് ദിവസം നീണ്ട ലോ അക്കാദമി സമരം കൊടിയിറങ്ങിയപ്പോൾ വിജയ അവകാശവുമായി കെ.എസ്.യുവും എസ്.എഫ്.െഎയും. ലക്ഷ്മി നായരെ മാറ്റിയത് സ്വന്തം നേട്ടമെന്ന് എസ്.എഫ്.െഎ അവകാശപ്പെടുമ്പോൾ വിദ്യാർഥി ഐക്യമാണ് വിജയത്തിന് കാരണമെന്നാണ് കെ.എസ്.യുവിന്റ അവകാശവാദം.
പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷ്മി നായരുടെ മാറ്റമാണ് കരാറിന്റെ കാതൽ. അഞ്ചുവർഷത്തെ മാറ്റംസമയ പരിധിയില്ലാത്ത മാറ്റമായി മാറി,കൂടാതെ അതിന് സർക്കാരിന്റെ പിൻബലവും ലഭിച്ചു എന്നാണ് കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ അവകാശവാദം.എന്നാൽ എസ്.എഫ്.ഐ ഇതിനെ തള്ളുന്നു. സർക്കാരിന്റെ ഇടപെടൽ ഉറപ്പുവരുത്തിയതും മാനേജ്മെന്റിന് കരാർ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന് കരാറിൽ ഉൾപ്പെടുത്താനായതും എസ്.എഫ്.ഐ ഒഴികെയുള്ളവരുടെ നേട്ടമെന്നാണ് മറുവാദം
സമരത്തിന്റെ വീര്യം ചോരാതെ നിർത്തിയതിൽ എ.ഐ.എസ്.എഫി.ന്റെ പങ്ക് ചെറുതല്ലെന്ന് എല്ലാവരും സമ്മതിക്കുന്നു.തങ്ങളുടെ വിദ്യാര്ഥി സംഘടനക്കൊപ്പം സിപിഐ യും നിന്നപ്പോൾ സര്ക്കാരും പ്രതിരോധത്തിലായി.ഏതു അവസരവും രാഷ്ടീയ മേൽക്കൈ ഉണ്ടാക്കാനായി ബിജെപി തയ്യാറായി നിൽക്കുന്ന സാഹചര്യത്തിൽ എബിവിപിയുടെ ലൊ അക്കാദമിയിലെ ഇടപെടൽ വെറുതെ ആയില്ല. സമരം 29 ദിവസം കൊണ്ട് ്അവസാനിപ്പിച്ചങ്കിലും അവകാശവാദങ്ങളുയർത്തി സംഘടനകൾ ഇതിലുമേറെ ദിവസം പ്രശ്നത്തെ സജീവമാക്കി നിർത്തുമെന്ന് ഉറപ്പ്.