ലോ അക്കാദമി ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി പ്രശ്നത്തിൽ റവന്യൂവകുപ്പിന്റെ അന്വേഷണം തുടരുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരനും ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ലോ അക്കാദമി സമരം തീർക്കാൻ പ്രതിപക്ഷത്തിനും സ്വീകാര്യമായ ഫോർമുലവേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ അനുനയചർച്ചകൾ തുടങ്ങി.
ലോ അക്കാദമി പ്രശ്നത്തിൽ താൻ മൗനംപാലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോ അക്കാദമി ഭൂമി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.
ലോ അക്കാദമി ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ കത്തയച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. റവന്യുവകുപ്പിന്റെ അന്വേഷണം തുടരുമെന്നും ഭൂമിദുരുപയോഗം കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നുമാണ് സി.പി.ഐയുടെ നിലപാട്.
റവന്യുവകുപ്പിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെന്നും കാനം പറഞ്ഞു. നേരത്തെ ലോ അക്കാദമി സമരം ഒത്തുതീർക്കാൻ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. സമരം തുടരുന്നത് ഗുണകരമാവില്ലെന്നും പ്രശ്നപരിഹാരത്തിന് പ്രതിപക്ഷത്തിനും കൂടി സ്വീകാര്യമായ ഫോര്‍മുല വേണമെന്നുമാണ് സിപിഐ നിലപാട്. ഇക്കാര്യം മന്ത്രി വി. എസ്. സുനില്‍കുമാര്‍ മുഖ്യമന്ത്രിയെയും ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.