മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്തില്ലാത്തപ്പോൾ, ലോ അക്കാദമി ഭൂമി സംബന്ധിച്ച നടപടികൾക്ക് തുടക്കം കുറിച്ച്, കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐയും നല്‍കുന്നത്. ഈ ഭൂമിയെ കുറിച്ച് അന്വേഷിച്ചതിനോടും തുടർനടപടികളോടും മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിയോജിപ്പാണുള്ളത്. ഇതോടെ മുന്നണിക്കും സർക്കാരിനും മുന്നിൽ ലോ അക്കാദമി പ്രശ്നം കൂടുതൽ ശക്തമായി ഉയരുകയാണ്.
മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് റവന്യൂ വകുപ്പ് ലോ അക്കാദമിഭൂമി പ്രശ്നത്തിൽ മുന്നോട്ട് പോകുന്നത്. കൈയ്യേറിയ ഭൂമിയിൽ ലോഅക്കാദമി സാഥാപിച്ച ഗേറ്റ് നീക്കം ചെയ്തുകൊണ്ടാണ് റവന്യൂ വകുപ്പ് നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിലൂടെ ലോ അക്കാദമി സർക്കാർ ഭൂമി കൈയ്യേറി എന്ന് അസന്നിഗ്ധമായി തെളിയിക്കാൻ റവന്യൂ അധികാരികൾക്ക് കഴിഞ്ഞു. ഒപ്പം മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും അതൃപ്തി അവഗണിച്ചും നടപടികൾ കൈക്കൊള്ളുമെന്നുകൂടി സിപിഐയും മന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കിയിരിക്കുകയുമാണ്. ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായഭിനന്തകൾ രൂക്ഷമാക്കും. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോൾ ഭൂമി സംബന്ധിച്ച നടപടികൾ തുടങ്ങിയതും വിമർശിക്കപ്പെടാം. ഇനി കാമ്പസിനുള്ളിലെ സഹകരണ ബാങ്ക്, ഹോട്ടൽ എന്നിവ ഒഴിപ്പിച്ച് കലക്ടർ നിയന്ത്രണത്തിലെടുക്കണം.
കോളജ് മാനേജ്മെന്റിന്റെ ഭാഗം കൂടി കേട്ടശേഷം , പഴുതടച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. അക്കാദമി കാമ്പസിൽ ഉപയോഗിക്കാതെ കിടക്കുന്ന 10 ഏക്കറിനെ സംബന്ധിച്ചാണ് പ്രശ്നങ്ങള്‍ ഉയരാൻ സാധ്യത. ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്, ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രി തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തസ്ഥിതിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ലോ അക്കാദമി ട്രസ്റ്റിന്റെ ഘടനതന്നെ മാനേജ്മെന്റ് മാറ്രിമറിച്ചതും അഫലിയേഷൻ രേഖകൾകൃത്യമല്ലാത്തതും കോടതിക്ക് മുന്നിലെത്താം. അങ്ങിനെയെങ്കിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ സ്വത്തുപോലെ ഉപയോഗിക്കാനും ലോ അക്കാദമി മാനേജ്മെന്റിന് സാധിക്കാത്ത സ്ഥിതി വന്നേക്കും.