ലോ അക്കാദമി സമരത്തിനുപിന്നിൽ ഗൂഢാലോചനയെന്നും രാഷ്ട്രീയമെന്നും ഡയറക്ടർ എൻ.നാരായണൻനായർ. സമരം ശക്തമായതോടെ മറ്റ് സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർന്നു. ലോ അക്കാദമിയുടെ ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥർ സി.പി.ഐക്കാരാണെന്നും നാരായണൻനായർ മനോരമ ന്യൂസിനോട് പറഞ്ഞു.
ലോ അക്കാദമിയിലെ വിദ്യാർഥികൾ സമരം ആരംഭിച്ചപ്പോൾ ഉന്നയിച്ച വിഷയങ്ങളല്ല ഇപ്പോഴുള്ളതെന്ന് ലോ അക്കാദമി ലോ കോളജ് ഡയറക്ടർ എൻ.നാരായണൻനായർ. പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യംപോലും സമരത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ലോ അക്കാദമി സമരം ശക്തമായതിനുശേഷം മറ്റ് സ്വാശ്രയകോളജുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തമസ്കരിക്കപ്പെട്ടു. സമരം മറ്റ് ലോകോളജുകൾക്കും ഗുണമായി.
ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കഴമ്പില്ല. നടരാജൻ പിള്ളയുടെ കുടുംബത്തെ ചിലർ ഇളക്കിവിടുന്നതാണ്. ആവശ്യമായ രേഖകൾ കൈവശമുണ്ട്. ലോ അക്കാദമി ഭൂമിയിലുള്ള ഇതര കെട്ടിടങ്ങൾ കാന്റീനും സ്റ്റാഫ് ക്വാർട്ടേഴ്സുമാണ്. പ്രശ്നപരിഹാരത്തിന് താൻ വി.എം.സുധീരനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ചെന്നും നാരായണൻ നായർ പറയുന്നു.