ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ ഹാജരാകും. നിലവിൽ എം.കെ. ദാമോദരനാണ് പിണറായിയുടെ അഭിഭാഷകൻ. സിബിഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഹരീഷ് സാൽവേയെ കേസ് ഏൽപ്പിക്കാൻ തീരുമാനിച്ചത്. കേസ് ഇനി എന്നു വാദം കേൾക്കണമെന്ന കാര്യം കോടതി ഇന്നു പരിഗണിക്കും.
നേരത്തെ, ലാവ്‌ലിന്‍ കേസില്‍ അന്വേഷണ ഏജന്‍സിയായ സിബിഐയോടും പ്രതിഭാഗത്തോടും ഹൈക്കോടതി ഒൻപത് ചോദ്യങ്ങളുന്നയിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രതിചേര്‍ത്തവര്‍ക്കെതിരെ തെളിവ് വേണമെന്നാണ് പ്രധാനമായും ഹൈക്കോടതി ആവശ്യപ്പെട്ടത്. യഥാർഥ കരാറിന്റെ ഭാഗമായവര്‍ ആരൊക്കെയാണ്, ക്യാന്‍സര്‍ സെന്ററിന് പണം നല്‍കേണ്ടത് കരാറിന്റെ ഭാഗമാണോ, കേസിലെ ഗൂഢാലോചയുടെ സ്വഭാവം വ്യക്തമാക്കണം എന്നിങ്ങനെയാണ് ഹൈക്കോടതിയുടെ മറ്റ് ചോദ്യങ്ങള്‍. ഇതിൽ സിബിഐ അവരുടെ നിലപാടുകൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്നു രാവിലെ പരിഗണിച്ചപ്പോൾ വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റിവയ്ക്കാൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ, പിണറായി വിജയന്റെ അഭിഭാഷകർ, അടുത്ത തവണ ഹാജരാകുന്നത് ഹരീഷ് സാൽവേയാണ് എന്ന് അറിയിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഇരുകക്ഷികളുടെയും സമയം കൂടി അറിയുന്നതിന് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.