ലാവലിൻ കേസ് സിബിഐയുടെ സൃഷ്ടിയെന്ന് ഹരീഷ് സാൽവെ ഹൈക്കോടതിയിൽ. കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അസംബന്ധമാണെന്നും ലാവലിന്‍ റിവിഷന്‍ ഹര്‍ജിയില്‍ പിണറായി വിജയന് വേണ്ടി സാല്‍വെ വാദിച്ചു. കരാര്‍ ഉണ്ടാക്കിയത് മന്ത്രിസഭയുടെ പൂര്‍ണ അറിവോടെയാണെന്നും അഴിമതിയുണ്ടെങ്കില്‍ ഇ.കെ.നായനാര്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതിയാകേണ്ടി വരുമായിരുന്നുവെന്നും ഹരീഷ് സാല്‍വെ വാദം ഉന്നയിച്ചു.
മൂന്ന് പദ്ധതികളുടെ നവീകരണത്തിനായി 1995ൽ ജി കാർത്തികേയന്‍ വൈദ്യുതമന്ത്രിയായിരിക്കെയാണ് ലാവലിന്‍ ധാരണാപത്രം ഒപ്പുവട്ടത്. ഇതില്‍ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകമാത്രമാണ് തുടന്ന് മന്ത്രിയായ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് ചെയ്തത്. പിണറായി വിജയൻ മന്ത്രിയാകുന്നതിനും മുൻപ് നടന്ന പഠന റിപ്പോർട്ടുകളുടെ ആധികാരികത സംബന്ധിച്ചും സിബിഐയ്ക്ക് തർക്കമില്ല, ഈ സാഹചര്യത്തിൽ കരാറിനു പിന്നിൽ ഗൂഢാലോനയുണ്ടെന്ന വാദത്തൽ കഴമ്പില്ല. അതുകൊണ്ട് തന്നെ കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്ന് സാൽവേ വാദിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെയാണ് കരാർ നടപ്പാക്കിയത്. ലാവലിന്‍ കമ്പനിയെ കൺസൾട്ടന്റായി നിയോഗിച്ചത് കനേഡിയന്‍ സര്‍ക്കാരാണ്. ഇക്കാര്യത്തിലും സിബിഐയ്ക്ക് എതിർനിലപാടില്ല. അഗോളകരാറുകൾ ഉറപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കരാറുകളുടെ സാങ്കേതികത പരിശോധിക്കാൻ മാത്രമുള്ള പരിജ്ഞാനം സിബിഐക്കില്ല. ഈ നില തുടർന്നാൽ രാജ്യാന്തര കരാറുകൾ തയ്യാറാക്കുമ്പോൾ ഇനി സിബിഐയുടെ അംഗീകാരവും തേടേണ്ട സ്ഥിതിവരുമെന്ന് സാൽവെ പറഞ്ഞു.
രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുന്ന കമ്പനികൾക്ക് സാമുഹ്യസേവന പദ്ധതികളുണ്ട്. അത്തരമൊരു വാഗ്ദാനമാണ് ലാവലിന്‍ കരാറിന്റെ ഭാഗമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലഭിച്ചത്. എന്നാല്‍ ഇവയെ നിയമസാധുതയുള്ള കരാർ വ്യവസ്ഥയായി വ്യാഖ്യാനിക്കാനാകില്ല. പിണറായിയുടെ കാനഡ സന്ദർശനം ഈ തുക ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയുടെ ഭാഗമായായിരുന്നു.. കരാറിന്റെ പൂര്‍ണരൂപം മന്ത്രിസഭയില്‍ നിന്ന് മറച്ചുവെന്ന ആരോപണത്തിനും അടിസ്ഥാനമില്ല. കരാറിന് അന്തിമാനുമതി നേടുന്നതിനുള്ള ഫയല്‍ തയ്യാറാക്കിയത് ധനകാര്യസെക്രട്ടറിയാണ്. ധനമന്ത്രിയായിരുന്ന ശിവദാസമേനോനും മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരും അറിഞ്ഞാണ് എല്ലാം നടന്നത്. സിബിഐയുടെ ആക്ഷേപം കണക്കിലെടുത്താല്‍ അവരും പ്രതിയാകേണ്ടി വരുമായിരുന്നുവെന്ന വാദവും പിണറായിക്കുവേണ്ടി സാല്‍വെ ഉന്നയിച്ചു.