തിരുവില്വാമല (തൃശൂർ) ∙ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ജിഷ്ണു പ്രണോയി എഴുതിയ അവസാന പരീക്ഷ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. പരീക്ഷാഹാളിൽ അന്നുണ്ടായിരുന്ന വിദ്യാർഥികളെ വീണ്ടും ഹാളിൽ അതതിടങ്ങളിലിരുത്തി എഴുതാനുള്ള പേപ്പറും നൽകിയ ശേഷമാണ് അന്നത്തെ സാഹചര്യം ആവർത്തിച്ചത്.
ജിഷ്ണു മറ്റൊരാളുടെ പേപ്പർ നോക്കിയെഴുതിയതു സംബന്ധിച്ചുള്ള ആരോപണത്തിന്റെ സകല സാധ്യതകളും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പരീക്ഷയ്ക്കിടെ നോക്കിയെഴുതാനുള്ള സാഹചര്യം, വിദ്യാർഥികൾ തമ്മിലുള്ള ദൂരം, ആ ദൂരത്ത് ഇരുന്നു നോക്കിയാൽ മറ്റൊരാളുടെ പേപ്പറിലെ അക്ഷരങ്ങൾ വ്യക്തമായി കാണാനുള്ള സാധ്യത, അതതിടങ്ങളിലിരുന്നുകൊണ്ടു വിദ്യാർഥികൾ കണ്ട കാര്യങ്ങൾ തുടങ്ങി സർവസാധ്യതകളും പരിശോധിച്ചു. അന്വേഷണ സംഘത്തിന്റെ മേധാവി എഎസ്പി കിരൺ നാരായണന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷാ പുനരാവിഷ്കരണം നടത്തിയത്.
തുടർന്നു വിദ്യാർഥികളിൽനിന്നു രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ രാവിലെ മുതൽ സംഘത്തിലെ പലരും കോളജിലും ഹോസ്റ്റലിലുമായി ഊർജിതമായ അന്വേഷണം നടത്തിയിരുന്നു. വൈകിട്ട് ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ കഴിഞ്ഞശേഷമാണു ജിഷ്ണുവിന്റെ പരീക്ഷയുടെ പുനരാവിഷ്കരണം നടത്തിയത്.