ലോ അക്കാദമി ലോ കോളജ് നാളെയോ മറ്റന്നാളോ തുറക്കുമെന്നും അധ്യാപകർക്കും വിദ്യാർഥികൾക്കും പൊലീസ് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രിൻസിപ്പൽ ലക്ഷ്മി നായർ. ഞാൻ രാജിവയ്ക്കുന്ന പ്രശ്നമേയില്ല. അതുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുള്ള പ്രചാരണവും ശരിയല്ല.
ലോ അക്കാദമി ലോ കോളജ് ഒരു സ്വകാര്യ സ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാൽ പ്രിൻസിപ്പലിന് ഇറങ്ങിപ്പോകാൻ പറ്റില്ല. കോളജ് ഭരണസമിതി എനിക്കു പിന്തുണ തന്നിട്ടുണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഉൗതിപ്പെരുപ്പിച്ചതാണ്. സിൻഡിക്കറ്റ് ഉപസമിതി ചില വിദ്യാർഥികളിൽ നിന്നു മാത്രമാണു തെളിവെടുത്തത്. അധ്യാപകരോടും എന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിച്ചു. തികച്ചും ഏകപക്ഷീയമായ റിപ്പോർട്ടാണ് സിൻഡിക്കറ്റ് യോഗത്തിൽ അവർ അവതരിപ്പിച്ചത്.
ഒരു ലോറിയിൽ കൊണ്ടുപോകേണ്ടത്ര രേഖകളാണ് അവർ രണ്ടു ദിവസം കൊണ്ടു നൽകാൻ ആവശ്യപ്പെട്ടത്. ആകെ മൂന്നു വർഷത്തെ രേഖകൾ ചോദിച്ചു. അതിനാൽ ചിലതു നൽകാൻ കഴിഞ്ഞിട്ടില്ല. സിൻഡിക്കറ്റ് യോഗ തീരുമാനത്തിനു മേൽ സർക്കാർ നടപടി ഉണ്ടായാൽ കോടതിയിൽ ചോദ്യംചെയ്യുമെന്നും ലക്ഷ്മി നായർ പറഞ്ഞു.