സമരം ചെയ്ത കുട്ടികൾക്കു തന്നെ വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണെന്നു ഡോ. ലക്ഷ്മി നായർ. അതുകൊണ്ടാണു പ്രിൻസിപ്പൽസ്ഥാനത്തുനിന്നു മാറിനിൽക്കാൻ തീരുമാനിച്ചത്. അന്നും ഇന്നും ഒരു വാക്കേ എനിക്കുള്ളൂ–രാജിവയ്ക്കില്ലെന്നും അച്ഛൻ പറഞ്ഞാൽ മാറിനിൽക്കാമെന്നും. ഇപ്പോൾ അച്ഛൻ പറഞ്ഞു, ഞാൻ മാറിനിൽക്കുന്നു. ചില അതിരുവിട്ട സ്വാതന്ത്ര്യങ്ങൾ തടയാൻ ഞാൻ ശ്രമിച്ചതു ശരിയാണ്. ഇനി ആ സ്വാതന്ത്ര്യം കൂടി കുട്ടികൾ അനുഭവിക്കുന്നെങ്കിൽ അനുഭവിച്ചോട്ടെ.
1200 കുട്ടികളിൽ 200 പേരുടെ ആവശ്യം കണക്കിലെടുത്താണു ഞാൻ മാറിനിൽക്കാൻ തീരുമാനിച്ചത്. നല്ലതിനു വേണ്ടിയുള്ള നിയമങ്ങൾ ക്യാംപസിൽ വേണ്ടെങ്കിൽ വേണ്ട. ഇന്റേണൽ മാർക്ക് നൽകിയതിൽ 80% സുതാര്യതയുണ്ടായിരുന്നു. മാസംതോറും ഹാജർ പ്രസിദ്ധീകരിച്ചില്ലെന്നതു ശരിതന്നെ. എന്നാൽ മൂന്നുമാസം കൂടുമ്പോൾ പ്രസിദ്ധീകരിച്ചിരുന്നു. പുന്നൻ റോഡിലെ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച് സെന്ററിന്റെ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കണോ എന്നു തീരുമാനിച്ചിട്ടില്ല.
സർക്കാർ ഭൂമിയിലല്ല ആ സ്ഥാപനം പണിതത്. ലോ അക്കാദമിയുടെ ഭരണസമിതി അംഗമായി തുടരും. ഇനി വിദേശത്തുള്ള മകൾക്കൊപ്പം കുറെ ദിവസം ചെലവിടണം. സമരം ചെയ്ത കുട്ടികളോട് ഒരു വാക്ക്, എന്റെ സാന്നിധ്യമാണു നിങ്ങൾക്ക് ഏറ്റവും വലിയ പ്രശ്നമെങ്കിൽ ഇനി അതുണ്ടാകില്ല. പ്രിൻസിപ്പൽസ്ഥാനം വേണമെന്നാവശ്യപ്പെട്ടു കോടതിയിൽ പോകാനും ഉദ്ദേശ്യമില്ല-ലക്ഷ്മി നായർ പ്രതികരിച്ചു.