ലോ അക്കാദമിക്കുമുന്നിലെ സമരം പിൻവലിച്ചുവെങ്കിലും ലക്ഷ്മി നായരുടെ എൽഎൽബി ബിരുദം സംബന്ധിച്ച് ഉയർന്ന ഗുരതര ആരോപണത്തെക്കുറിച്ചുള്ള അന്വേഷണവുമായി കേരള സർവകലാശാലാ പരീക്ഷാ സ്ഥിരംസമിതിക്കു മുന്നോട്ടുപോകേണ്ടി വരും. ഇതിനിടെ, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ ഭാര്യ ബി.തുളസി മണി, ലക്ഷ്മി നായരുടെ അസാന്നിധ്യത്തിൽ പ്രിൻസിപ്പലിന്റെ ചുമതല മാനേജ്മെന്റ് ഏൽപിച്ച പ്രഫ. മാധവൻ പോറ്റി എന്നിവർക്ക് 65 വയസ്സ് കഴിഞ്ഞ സാഹചര്യത്തിൽ രണ്ടുപേരെയും അക്കാദമി അധ്യാപക സ്ഥാനത്തു നിന്ന് ഒഴിവാക്കാനും നടപടി വേണ്ടി വരും.
കേരള സർവകലാശാല എൽഎൽഎം, എൽഎൽബി പരീക്ഷാ ബോർഡിന്റെ ചീഫ് എക്സാമിനർ കൂടിയായ തുളസി മണിക്ക് 67 വയസ്സ് ആയെന്നാണ് ആക്ഷേപം. സ്വാശ്രയ കോളജുകളിലെ അധ്യാപകർക്ക് 65 വയസ്സിൽ കൂടാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് ലോ അക്കാദമിയിലെ രണ്ട് അധ്യാപകർ സർവീസിൽ തുടരുകയും പരീക്ഷാ ബോർഡിന്റെ ചുമതല വഹിക്കുകയും ചെയ്യുന്നത്. ലോ അക്കാദമി വളപ്പിലെ ക്വാർട്ടേഴ്സിലാണ് കോലിയക്കോട് കൃഷ്ണൻ നായരും കുടുംബവും താമസിക്കുന്നത്.
തുളസി മണി അവിടത്തെ അധ്യാപിക അല്ലാതായാൽ അദ്ദേഹത്തിനും കുടുംബത്തിനും വീട് ഒഴിയേണ്ടി വരും. ലോ അക്കാദമിയിൽ മൂന്നാം വർഷ എൽഎൽബി കോഴ്സിനു പഠിക്കുമ്പോൾ തന്നെ ലക്ഷ്മി നായർ, തിരുപ്പതി വെങ്കിടേശ്വര സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം വഴി എംഎ ഹിസ്റ്ററിക്കു റജിസ്റ്റർ ചെയ്തു പഠിച്ചുവെന്നാണു സിൻഡിക്കറ്റ് അംഗം ഡോ. എം.ജീവൻലാൽ നൽകിയ പരാതി.
കേരള സർവകലാശാലയിൽ നിന്ന് ഇവർ എൽഎൽബി സർട്ടിഫിക്കറ്റ് കൈപ്പറ്റിയതായി റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മാർക്ക് ലിസ്റ്റ് റജിസ്റ്ററിൽ ചേർത്തിട്ടുണ്ട്. ഒരേ സമയം, രണ്ട് സർവകലാശാലകളിൽ പഠിച്ചതായി തെളിഞ്ഞാൽ കേരളയിലെ കോഴ്സ് റദ്ദാക്കണമെന്നാണു സർവകലാശാലാ ചട്ടത്തിൽ പറയുന്നത്.
ചട്ടം അനുസരിച്ച്, ഒരു വിദ്യാർഥിക്കു നൽകുന്ന ടിസിക്ക് ഒരു സ്ഥലത്തു മാത്രമേ പ്രാബല്യമുള്ളൂ. ആരോപണം തെളിഞ്ഞാൽ ലക്ഷ്മി നായരുടെ എൽഎൽബി ഡിഗ്രി റദ്ദാക്കേണ്ടി വരും. ഫലത്തിൽ അവരുടെ എൽഎൽഎം, ഡോക്ടറേറ്റ് എന്നിവയ്ക്കും നിലനിൽപില്ലാതാകും. പരീക്ഷാ സ്ഥിരംസമിതിയിൽ സിപിഎമ്മിനാണു മുൻതൂക്കം എന്നതിനാൽ നടപടി എടുക്കാതിരിക്കാൻ അവർക്കു മേൽ ശക്തമായ സമ്മർദം ഉണ്ടാകും. സിപിഐ അംഗം ഡോ. ആർ. ലതാദേവിയും ഈ സമിതിയിലുണ്ട്.
ലക്ഷ്മി നായർക്കെതിരായ നിലപാടാണ് ലതാ ദേവി ഇതുവരെ സ്വീകരിച്ചിരുന്നത്. അവരുടെ മേലും രാഷ്ട്രീയ സമ്മർദം ഉണ്ടായേക്കാം. സ്ഥിരംസമിതി തീരുമാനം നീട്ടിക്കൊണ്ടുപോയാൽ നാളെ കൂടുന്ന സിൻഡിക്കറ്റ് യോഗത്തിൽ പ്രതിഷേധം ഉയരും. ലക്ഷ്മി നായരുടെ പിതാവ് ഡോ. നാരായണൻ നായരുടെ സഹോദരീപുത്രനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. എൻ.കെ.ജയകുമാറിനെതിരെ 1983ൽ സമാനമായ ആരോപണം ഉയർന്നപ്പോൾ തെറ്റിദ്ധരിച്ചു രണ്ടു കോഴ്സിനു ചേർന്നുവെന്ന ആനുകൂല്യം നൽകിയാണു നടപടി ഒഴിവാക്കിയത്.
പക്ഷേ അതിനു ശേഷം ഡോ. നാരായണൻ നായർ കൂടി അംഗമായ സിൻഡിക്കറ്റ്, സർവകലാശാലാ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തെറ്റിദ്ധരിച്ചാണു ലക്ഷ്മി നായർ രണ്ടു കോഴ്സിനു ചേർന്നതെന്ന വാദം നിലനിൽക്കാൻ സാധ്യതയില്ല.