ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായർ സി.പി.ഐ ആസ്ഥാനത്തെത്തി. പിതാവിനൊപ്പമെത്തിയ അവർ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ലക്ഷ്മി നായരുടെ ആവശ്യം കാനം തള്ളി.
വ്യാഴാഴ്ച ഉച്ചയോടെയാണ് എം.എൻ.സ്മാരകത്തിലേക്ക് നാരായണൻ നായരും മകൾ ലക്ഷ്മി നായരുമെത്തിയത്. എ.ഐ·വൈ.എഫിനേയും എ.ഐ.എസ്.എഫിനേയും സമരത്തിൽ നിന്നു പിന്തിരിപ്പിക്കണമെന്നായിരുന്നു കാനത്തോടുള്ള പ്രധാന ആവശ്യം. എന്നാൽ പ്രതികരണം അനുകൂലമായിരുന്നില്ല. എസ്.എഫ്.ഐയെ മാത്രം ചർച്ചക്കുവിളിച്ച് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചതിലെ അതൃപ്തിയും കാനം പങ്കുവെച്ചു.
വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി സമരം അവസാനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇതിനായി വിദ്യാഭ്യാസമന്ത്രിക്ക് കത്തുനൽകാമെന്ന് നാരായണൻ നായർ കാനത്തിന് ഉറപ്പുനൽകി. ഭൂമിപ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമപരമായ നടപടികൾ തുടരുമെന്ന സൂചനയും അദ്ദേഹം നൽകി. കാനം അനുകൂല നിലപാട് സ്വീകരിക്കാതായതോടെ ഏതാനും നിമിഷങ്ങൾ മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.