ഇടതു സർക്കാരിന്റെ ഉറക്കം കെടുത്തുന്ന ലോ അക്കാദമി ലോ കോളജ് സമരത്തിനു തുടക്കമായതു കേവലം ഒരു പ്രതിഷേധ പ്രകടനത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാർഥികളുടെ കത്ത്. നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ ആത്മഹത്യ വിവാദമായതിനെ തുടർന്നായിരുന്നു ലോ അക്കാദമിയിലെ കെഎസ്‌യു വിദ്യാർഥികൾ പ്രതിഷേധ ക്യാംപെയ്ൻ നടത്താൻ പ്രിൻസിപ്പലിനോട് അനുമതി ചോദിച്ചത്. എന്നാൽ ഇതു നിഷേധിക്കപ്പെട്ടു. ഇതോടെ സമരം ആരംഭിക്കാൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു.
ആദ്യം ക്യാംപസിനുള്ളിൽ തുടങ്ങിയ പ്രതിഷേധം നാളുകൾക്കുള്ളിൽ പുറത്തേയ്ക്കു വ്യാപിച്ചു. വിദ്യാർഥികളിൽ നല്ലൊരു പങ്കും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയതോടെ എസ്എഫ്ഐ, എബിവിപി, എഐഎസ്എഫ്, എംഎസ്എഫ് എന്നീ സംഘടനകളും വെവ്വേറെ സമരത്തിനു രൂപം നൽകി. അക്കാദമി കവാടത്തിനു സമീപം സമരപ്പന്തലുമുയർന്നു. ആദ്യം വിദ്യാർഥികളെ തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയകക്ഷികൾ വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണു രംഗത്തിറങ്ങിയത്. അഭിഭാഷക സംഘടനകളും കുട്ടികളെ കയ്യൊഴിഞ്ഞു.
കോടതിയിൽ ഹർജിയും സത്യവാങ്മൂലവും നൽകാനായി തലസ്ഥാനത്തെയും കൊച്ചിയിലെയും ഒട്ടേറെ അഭിഭാഷകരെ കുട്ടികൾ സമീപിച്ചെങ്കിലും ലക്ഷ്മി നായരുടെ സ്വാധീനം വിവരിച്ചു മടക്കി അയയ്ക്കുകയായിരുന്നു. എങ്കിലും കുട്ടികൾ തളർന്നില്ല. പെൺകുട്ടികളടക്കം രാപകൽ സമരരംഗത്ത് ഒരു പ്രതീക്ഷയുമില്ലാതെ സമരമിരുന്നു. ഇന്റേണൽ മാർക്കിലെയും ഹാജരിലെയും അപാകതകൾ പരിഹരിക്കണമെന്നായിരുന്നു സമരത്തിന്റെ ആദ്യ ദിവസങ്ങളിലെ ആവശ്യമെങ്കിലും പിന്നീട് പ്രിൻസിപ്പൽ രാജിവയ്ക്കണമെന്നതായി മുഖ്യ ലക്ഷ്യം.
ഇടപെടാൻ മടിച്ചുനിന്ന സിപിഎം നേതൃത്വം കുഴങ്ങിയത് വി.എസ്.അച്യുതാനന്ദന്റെ രംഗപ്രവേശനത്തോടെയായിരുന്നു. ബിജെപി നേതാവ് വി.മുരളീധരൻ നിരാഹാര സത്യഗ്രഹം തുടങ്ങിയതോടെ രംഗം മാറി. സമരത്തിനു പിന്തുണയുമായി കോൺഗ്രസും സിപിഐയും രംഗത്തെത്തി. ലോ അക്കാദമിക്കു കൈമാറിയ ഭൂമി തിരിച്ചുപിടിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ സമരത്തിന്റെ ഭാഗമായി.
രണ്ടും കൽപിച്ചു സമരത്തിനിറങ്ങിയ തങ്ങൾക്കു നേരേ ശക്തമായ പ്രതികാര നടപടികളുണ്ടാകുമെന്നു ഭയന്നാണ് പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന ആവശ്യം മുഖ്യമായി ഉന്നയിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചത്. സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മർദം 20 ദിവസം അതിജീവിച്ച എസ്എഫ്ഐ ഒടുവിൽ ഇന്നലെ മുട്ടുമടക്കി. തയാറാക്കിയ തിരക്കഥ നടപ്പാക്കും പോലെ ഇന്നലെ ഉച്ചയ്ക്കു ചർച്ച, പിന്നാലെ എസ്എഫ്ഐയുടെ പിൻമാറ്റം.
ലക്ഷ്മി നായരെ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് അഞ്ചു വർഷത്തേക്കു നീക്കിയ മാനെജ്മെന്റ് നടപടി അംഗീകരിച്ചായിരുന്നു എസ്എഫ്ഐയുടെ പിന്മാറ്റം. എസ്എഫ്ഐ നേതാക്കളെ മാത്രം വിളിച്ചുവരുത്തിയായിരുന്നു പ്രിൻസിപ്പലിനെ നീക്കിയതായും അധ്യാപികയായിപ്പോലും തുടരാൻ അനുവദിക്കില്ലെന്നും അക്കാദമി ഡയറക്ടർ എൻ. നാരായണൻ നായരും ഭരണ സമിതി അംഗങ്ങളും അറിയിച്ചത്.
എന്നാൽ അക്കാദമിക്കു മുന്നിൽ കെഎസ്‌യു, എബിവിപി, എംഎസ്എഫ് എന്നിവരും ഭരണപക്ഷത്തുള്ള എഐഎസ്എഫും സമരം തുടരുകയാണ്. വീണ്ടും ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തേക്കു തിരിച്ചു വരുമെന്നു ഭയന്നാണു രാജി എന്ന ആവശ്യത്തിൽ ഇപ്പോഴും കുട്ടികൾ ഉറച്ചുനിൽക്കുന്നത്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായാണു രാഷ്ട്രീയ ഭേദമെന്യെ സംസ്ഥാനത്ത് ഒറ്റക്കെട്ടായി ഒരു സമരം അരങ്ങേറുന്നത്. അതിൽ വിള്ളൽ വീഴ്ത്താൻ സിപിഎമ്മിനായെങ്കിലും ഒരു സ്വകാര്യ കോളജിനെ അതിരുവിട്ടു സംരക്ഷിക്കുന്നുവെന്ന ആരോപണം സർക്കാരിനു സമ്മാനിച്ച ക്ഷീണം ചില്ലറയല്ല.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക