കുണ്ടറയിൽ പത്തു വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ അച്ഛനെ പ്രതിയാക്കി മുഖം രക്ഷിക്കാൻ പൊലീസ് തലപ്പത്ത് തിരിക്കിട്ട നീക്കം. രണ്ടുമാസമായി പൂഴ്ത്തിവെച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു മൂന്നു ദിവസമായിട്ടും ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിലാണ് അച്ഛനെ പ്രതിയാക്കാൻ ആലോചന നടക്കുന്നത്. ഇന്നു പുലർച്ചെ നടന്ന കേസ് അവലോചകന യോഗത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇതിന്റെ സൂചനകൾ നൽകി.
കുണ്ടറ കേസ് അന്വേഷണത്തിൽ രാപ്പകൽ ഇരുന്നിട്ടും രണ്ടുമാസത്തെ വീഴ്ച അതിജീവിച്ച് പ്രതിയെ പിടിക്കാൻ കഴിയാത്ത നാണക്കേടിലേക്ക് പോവുകയാണ് അന്വേഷണ സംഘം. മൂന്നു ദിവസമായി അമ്മയും മുത്തശ്ചഛനും ഉൾപ്പടെ ഒൻപതു പേരേ വിവിധ കേന്ദ്രങ്ങളിൽ ചോദ്യം ചെയ്തിട്ടും സംശയിക്കുന്ന പ്രതിയിൽ നിന്ന് ഒരു തെളിവും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ മകളുടെ മരണം അന്വേഷിക്കണമെന്ന പരാതിയുമായി സ്റ്റേഷനിൽ കയറിയിറങ്ങിയ അച്ഛനെത്തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് പൊലീസ് തലപ്പത്ത് നടക്കുന്നത്.
കേസിൽ പ്രധാനമായും സംശയിക്കുന്നതു മുത്തച്ഛനാണെങ്കിലും ഇയാൾക്ക് എതിരായുള്ള മൊഴികളൊന്നും തന്നെ കുട്ടിയുടെ അമ്മ നൽകിയിട്ടില്ല. എന്നാൽ അമ്മയും ഉറ്റബന്ധുക്കളും അച്ഛനെതിരായി മൊഴി നൽകിയിട്ടുമുണ്ട്. ഏറെ നാളായി അകന്ന് കഴിയുന്ന അച്ഛൻ കുട്ടിയുമായി ഫോണിൽ സംസാരിക്കുന്നത് സ്ഥിരമായിരുന്നു. നാലു ദിവസം മുൻപ് പുതിയ വസ്ത്രങ്ങൾ കൊടുക്കാൻ അച്ഛൻ വീട്ടിൽ ചെന്നപ്പോൾ ആദ്യം അനുവദിക്കാതിരുന്ന ബന്ധുക്കൾ പിന്നീട് അനുവദിച്ചിരുന്നു . ഇതാണ് അച്ഛനെ കേസിൽ ബന്ധപ്പെടുത്തുന്ന ഏക കണ്ണി.
എന്നാൽ അമ്മയും മുത്തച്ഛനും അച്ഛന് എതിരായി മൊഴി നൽകാൻ പൊലീസിന്റെ കസ്റ്റഡിയിലുണ്ട് എന്നത് കാര്യങ്ങൾ എളുപ്പമാക്കും .പെൺകുട്ടി അച്ഛനെതിരെ നേരത്തെ ഉന്നയിച്ച പരാതി വ്യാജമാണോ എന്ന് അന്വേഷിക്കേണ്ടതില്ല എന്നും ധാരണയായിട്ടുണ്ട് . എന്നാൽ കുട്ടി മരിച്ച കേസിൽ അച്ഛനെ പ്രതിസ്ഥാനത്ത് നിർത്തി മുഖം രക്ഷിക്കാനുള്ള നീക്കങ്ങൾ പൊലീസ് തലപ്പത്ത് സജീവമാണ്.