സംവിധായകന്‍ കമലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കമല്‍ നരേന്ദ്രമോദിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് കുമ്മനം ആരോപിച്ചു. കമലിന്റെ പ്രസംഗം ഉള്‍പ്പെടുത്തി ഫെയ്സ്ബുക്കിലൂടെയാണ് കുമ്മനം പ്രതികരിച്ചത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നാളെ കോട്ടയത്തുചേരാനിരിക്കെയാണ് കുമ്മനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളും മൂന്നുദിവസത്തെ യോഗം ചര്‍ച്ചചെയ്യും.
സംവിധായകൻ കമലിനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന എ.എൻ രാധാകൃഷ്ണന്റ വിവാദ പരാമർശത്തെയാണ് കുമ്മനം പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. രാധാകൃഷ്ണനെ വിമർശിക്കുന്നവർ നരേന്ദ്രമോദിയ്ക്കെതിരെയും സുരേഷ് ഗോപിയ്ക്കെതിരെയും കമൽ നടത്തിയ പരാമർശങ്ങൾ കാണാതെ പോകരുതെന്നാണ് ഫേസ് ബുക്ക് പോസ്റ്റിന്റ ഉള്ളടക്കം.കമലിന്റ വിമർശനത്തിന്റ വീഡിയോയും ഫേസ്ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാധാകൃഷ്ണനെ വിമർശിച്ച മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനെ പൂർണമായും തള്ളുന്ന കുമ്മനം സംസ്ഥാന കൗൺസിലിലും ഇതേ നിലപാട് തുടരും.
നോട്ടുനിരോധനത്തെ വിമർശിച്ച എം.ടിയേയും എ.എൻ രാധാകൃഷ്ണൻ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു.ഇതോടെ പുതിയ വിവാദങ്ങളും ഗ്രൂപ്പ് തിരിഞ്ഞുള്ള പോരിന് വഴിയൊരുക്കും. കുമ്മനം സംസ്ഥാന പ്രസിഡന്റായ ശേഷമുള്ള ആദ്യ സംസ്ഥാന കൗൺസിലിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളാണ് പ്രധാന അജണ്ട .തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾക്ക് യോഗം അന്തിമ രൂപം നൽകും.നോട്ട് അസാധുവാക്കലിനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കൽ,ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയും ചർച്ച ചെയ്യും.പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് അർ.എസ്.എസ് ആണന്ന് ഒരു വിഭാഗത്തിന്റ ആക്ഷേപവും യോഗത്തിൽ ഉയർന്നേക്കാം.