കോട്ടയം ∙ അമിത അളവിൽ മരുന്നുകൾ ഉള്ളിൽ ചെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒൻപതു വയസ്സുകാരി മരിച്ചു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ഊരയ്ക്കനാട് ചാമക്കാലായിൽ ജിഷ സി. മാനുവൽ– ടിയ കുര്യാക്കോസ് ദമ്പതികളുടെ മകൾ റോസ് മേരിയാണ് (പൊന്നു) മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തോട്ടയ്ക്കാട് ഗവ. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
സംസ്കാരം ഇന്ന് 10ന് മുണ്ടക്കയം പറത്താനം വ്യാകുലമാതാ പള്ളിയിൽ. കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ നിലയിൽ മരുന്നുകളുടെ സാന്നിധ്യം ഡോക്ടർമാർ കണ്ടെത്തിയതിനെത്തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകളും ആന്തരിക അവയവങ്ങളും വിശദപരിശോധനയ്ക്കായി തിരുവനന്തപുരത്തെ സർക്കാർ സെൻട്രൽ ലബോറട്ടറിയിലേക്ക് അയച്ചു. 11ന് രാവിലെയാണ് റോസ് മേരിയെ അബോധാവസ്ഥയിൽ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്നു മുതൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന റോസ് മേരിക്ക് ബോധം തിരിച്ചുകിട്ടിയില്ല. ഹൃദയം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. രോഗകാരണം കണ്ടെത്താനുള്ള ഡോക്ടർമാരുടെ ശ്രമം ഫലംകണ്ടില്ല. മൂത്രം കൊച്ചിയിലെ അമൃത ആശുപത്രി ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ അപസ്മാരത്തിനും മനോദൗർബല്യത്തിനും കഴിക്കുന്ന വീര്യമേറിയ മരുന്നുകളുടെ സാന്നിധ്യം അമിത അളവിൽ കണ്ടെത്തി. മാതാപിതാക്കളോടു ഡോക്ടർമാർ ചോദിച്ചപ്പോൾ ഇത്തരം മരുന്നുകളൊന്നും വീട്ടിൽ ഇല്ലെന്നും കുട്ടിയുടെ ഉള്ളിൽ എത്താനുള്ള സാധ്യതയില്ലെന്നും അവർ ഉറപ്പിച്ചുപറഞ്ഞു.
ഇതോടെ ഡോക്ടർമാരും ആശയക്കുഴപ്പത്തിലായി. മാരകമായ അളവിൽ മരുന്നുകൾ എങ്ങനെ ഉള്ളിലെത്തിയെന്ന് കണ്ടെത്താനായി പോസ്റ്റുമോർട്ടം നടത്തണമെന്ന് കുട്ടിയുടെ മരണശേഷം ഡോക്ടർമാർ നിർദേശിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 11ന് പുലർച്ചെ ഉണർന്ന റോസ് മേരി സംസാരിക്കുന്നതിനിടെ തൊണ്ട വേദനിക്കുന്നതായി പറഞ്ഞെന്നും മിനിറ്റുകൾക്കുള്ളിൽ തളർന്നുവീണ് പിച്ചും പേയും പറഞ്ഞെന്നും പിതാവ് പറയുന്നു. ആദ്യം തോട്ടയ്ക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുട്ടികളുടെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയാണ് പിതാവ്. ഈ ദമ്പതികൾക്ക് നാലര വയസ്സുള്ള മകനുമുണ്ട്.