കെഎസ്‍യു സംഘടനാ തിരഞ്ഞെടുപ്പില്‍ മല്‍സരമൊഴിവാക്കാന്‍ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ ധാരണ. നേതൃതലത്തിലുണ്ടാക്കിയ ധാരണയനുസരിച്ച് എട്ടു ജില്ലകളും സംസ്ഥാന പ്രസിഡന്‍റ് സ്ഥാനവും എ ഗ്രൂപ്പിന് കിട്ടും. ആറു ജില്ലകളില്‍ ഐ ഗ്രൂപ്പുകാരും അധ്യക്ഷ സ്ഥാനത്തെത്തും. എന്നാല്‍ നേതൃതലത്തിലുണ്ടാക്കിയ ധാരണയെ ചൊല്ലി ഇരുഗ്രൂപ്പുകളിലും അസ്വസ്ഥത പുകയുകയാണ്.
ഗ്രൂപ്പടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞുളള ശക്തമായ മല്‍സരമാണ് കഴിഞ്ഞ കെഎസ്‍യു സംഘടനാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. പ്രസിഡന്‍റ് പദം എ ഗ്രൂപ്പിന് കിട്ടിയപ്പോള്‍ ഐ ഗ്രൂപ്പ് നേതാവ് വൈസ് പ്രസിഡന്‍റായി. ഏഴു ജില്ലാ അധ്യക്ഷ സ്ഥാനങ്ങള്‍ ഇരുവിഭാഗവും പങ്കിട്ടെടുത്തു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞുളള മല്‍സരമുണ്ടായാല്‍ അത് കോണ്‍ഗ്രസിലാകെ ആഭ്യന്തരകുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തിരഞ്ഞെടുപ്പിനു മുമ്പേ ധാരണയുണ്ടാക്കിയത്.
ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അനുമതിയോടെയുണ്ടാക്കിയ ധാരണയനുസരിച്ച് തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്,മലപ്പുറം എന്നീ എട്ട് ജില്ലകളിലെ അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് കിട്ടും. ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഐ ഗ്രൂപ്പുകാരും അധ്യക്ഷ സ്ഥാനത്തെത്തും. അംഗത്വ വിതരണത്തിലുണ്ടാക്കിയ മേധാവിത്വത്തിന്‍റെ ബലത്തില്‍ നിലവിലെ സ്ഥിതിയില്‍ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനവും എ ഗ്രൂപ്പ് തന്നെ നിലനിര്‍ത്തും. എന്നാല്‍ നേതൃതലത്തിലുണ്ടാക്കിയ ഈ ധാരണ ഇരുഗ്രൂപ്പുകളിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് ഐ ഗ്രൂപ്പില്‍. പരാജയ ഭീതി മുന്നില്‍ കണ്ടാണ് നേതൃത്വം എ വിഭാഗവുമായി ധാരണയുണ്ടാക്കിയതെന്ന വിമര്‍ശനമാണ് ഐ ഗ്രൂപ്പ് കേന്ദ്രങ്ങളില്‍ ഉയരുന്നത്. ഗ്രൂപ്പ് നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ പേരില്‍ പ്രവര്‍ത്തന മികവുളള പലരും ഒഴിവാക്കപ്പെടുമെന്ന പരാതി എ ഗ്രൂപ്പിലുമുണ്ട്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് തീരുമാനത്തിനു വിരുദ്ധമായ മല്‍സരം നടക്കാനും സാധ്യതയേറെയാണ്. ഈ മാസം 20 മുതല്‍ 24 വരെയായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം ഇരുപത്തിയഞ്ചാം തീയതി പ്രഖ്യാപിക്കും.