കെഎസ്ആർടിസി ആയിരം രൂപയുടെ പ്രീപെയ്ഡ് കാർഡുകൾ നിർത്തുന്നു.കാർഡ് ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിലും യാത്ര നിരക്ക് കണക്കാക്കുമ്പോൾ നഷ്ടമാണ്.ഉയർന്ന നിരക്കിലുള്ള കാർഡുകൾക്ക് ആവശ്യക്കാരില്ലാത്തതും തിരിച്ചടിയായി. കഴിഞ്ഞ 25 നാണ് അൺലിമറ്റഡ് യാത്ര ഒാഫറുമായി പ്രീപെയ്ഡ് കാർഡുകളിറക്കിയത്.
നഷ്ടം വരുന്ന വഴി ഇങ്ങനെ.ഒാർഡിനറി ബസിൽ വിതുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റ് നിരക്ക് 31 രൂപ.രണ്ടുവശത്തേക്കുമാകുമ്പോൾ 62 രൂപ.ഒരു മാസം കുറഞ്ഞത് 25 ദിവസം യാത്ര ചെയ്താൽ 1550 രൂപ. ആയിരം രൂപയുടെ പ്രീപെയ്ഡ് കാർഡെടുക്കുന്നവർക്ക് 550 രൂപ ലാഭം.കെ.എസ്.ആർ.ടി.സിയ്ക്ക് ഇത്രയും തുക നഷ്ടവും.കാർഡുടമയ്ക്ക് ഇേത കാർഡുപയോഗിച്ച് ജില്ലയിൽ മറ്റെവിടെ വേണമെങ്കിലും സഞ്ചരിയ്ക്കുകയും ചെയ്യാം.ലാഭകരല്ലെന്ന് കണ്ടതോടെ ആയിരം രൂപയുടെ കാർഡുകൾ ഇനി അച്ചടിയ്ക്കേണ്ടെന്നാണ് നിർദേശം. 3000 കാർഡുകൾ പുറത്തിറക്കിയതിൽ 1733 എണ്ണം വിറ്റിട്ടുണ്ട്.ബാക്കിയുടെ വിതരണം പലയിടത്തും നിർത്തിവച്ചു. 1500 ന്റ സിൽവർ കാർഡുകൾ 1206 എണ്ണം പോയെങ്കിലും മൂവായിരം രൂപയുടെ ഗോൾഡിനും അയ്യായിരം രൂപയുടെ പ്രീമിയത്തിനും ആവശ്യക്കാരില്ല.അയ്യായിരത്തിന്റ 18 എണ്ണമേ ഇതുവരെ വിറ്റിട്ടുള്ളു.
മൂന്നാഴ്ചക്കുള്ളിൽ 48 ലക്ഷം രൂപയാണ് കാർഡിലൂടെ കിട്ടിയത്.മാർച്ചോടെ സ്വയ്പ് ചെയ്യാവുന്നതും മൊബൈൽ കാർഡ് പോലെ ഉപയോഗത്തിന് അനുസരിച്ച് തുക കുറയുന്ന സ്മാര്ട്ട് കാർഡുകൾ പുറത്തിറങ്ങും.കണ്ടക്ടർക്ക് തന്നെ കാർഡ് റീചാര്‍ജ് ചെയ്യാവുന്ന തരത്തിലായിരിക്കം സംവിധാനം.