ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സർവീസുകൾ വരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പ്രധാനനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മിന്നൽ, വിഷുവിന് ആരംഭിക്കും. മുപ്പത് സർവീസുകളാണ്് ആദ്യഘട്ടമായി തുടങ്ങുന്നത്. മൂവാറ്റുപുഴ -തിരുവനന്തപുരം റൂട്ടിലെ നിലവിലെ സഞ്ചാരസമയം അഞ്ചര മണിക്കൂർ. എന്നാൽ മിന്നൽ സർവീസ് എത്തുന്നതോടെ മൂന്നേമുക്കാൽ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്താം. മൂവാറ്റുപുഴ വിട്ടാൽ കോട്ടയത്തും കൊട്ടാരക്കരയിലും മാത്രമായിരിക്കും സ്റ്റോപ്പ്.
രാവിലെ ഒാഫീസിലെത്താൻ ഉൾപ്പടെ ട്രെയിനിനെ മാത്രം ആശ്രയിക്കുന്നവരെ ലക്ഷ്യമിട്ടാണ് മിന്നൽ സർവീസുകൾ. തിരുവനന്തപുരം എറണാകുളം, കുമളി തിരുവനന്തപുരം,കാട്ടാക്കട അമൃത ആശുപത്രി,എറണാകുളം കോഴിക്കോട് തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം കേന്ദ്രീകരിച്ച് സർവീസുകളുണ്ടാകും. സ്റ്റോപ്പുകളുടെ എണ്ണം പരമാവധി കുറച്ചാണ് സമയം ലാഭിക്കുക. പുതിയ ബസുകളായിരിക്കും സർവീസിന് ഉപയോഗിക്കുക. എ.സി ഇല്ലെങ്കിലും പുഷ്ബാക്ക് സീറ്റുകളടക്കം സുഖകരമായ യാത്ര കെ.എസ്.ആർ.ടി.സി വാഗ്ദാനം ചെയ്യുന്നു.
ഒാൺലൈൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. നേരത്തെ കുറഞ്ഞ സമയത്തിനുള്ളിൽ എത്താൻ സിൽവർ ലൈൻ എന്ന പേരിൽ സർവീസ് ആരംഭിച്ചിരുന്നെങ്കിലും മിക്കയിടത്തും നിർത്തി. ദീർഘദൂര യാത്രയ്ക്ക് പര്യാപ്തമായ ബസുകളായിരുന്നില്ല സർവീസിന് ഉപയോഗിച്ചിരുന്നത്. ഇതിനിടെ പതിനായിരം രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ നിർത്തലാക്കിയതിനെതിരെ മിക്കയിടത്തും എം.എൽ.എ മാരുടെ പ്രതിഷേധം ശക്തമാണ്. അതിനാൽ ഒാരോ യൂണിറ്റിലും എം.എൽ എമാരെകൂടി ഉൾപ്പെടുത്തി ചർച്ച ചെയ്ത് െഷഡ്യൂളുകൾ ലാഭകരമാകുന്ന തരത്തിൽ പുനക്രമീകരിക്കാൻ മാനേജ്മെന്റ് നിർദേശം നൽകി.