കട്ടപ്പുറത്തു നരകിക്കുന്ന കെഎസ്ആർടിസിക്ക് ഇരുട്ടടിയായി കേന്ദ്ര നിയമം. ഭാരത് സ്റ്റേജ് 4 എൻജിനുകൾ ഉപയോഗിക്കാത്തതിനാൽ കെഎസ്ആർടിസി സെൻട്രൽ വർക്‌ഷോപ്പിൽ നിർമാണം പൂർത്തിയാക്കിയ 275 ബസുകൾ നിരത്തിലിറക്കാൻ സാധിക്കില്ല. സിഐടിയു യൂണിയൻ അടുത്തിടെ സേവ് കെഎസ്ആർടിസി ക്യാംപെയിനിലൂടെ പണം പിരിച്ചു സമ്മാനിച്ച ബസും പുറത്തിറക്കാനാവാതെ തുരുമ്പിക്കുകയാണ്. ഈ ബസിനെങ്കിലും അനുമതി നൽകണമെന്ന മാനേജിങ് ഡയറ്കടറുടെ അപേക്ഷ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ തള്ളി. 50 കോടിയോളം രൂപയുടെ ബസുകളാണ് വെയിലും മഴയുമേറ്റു നശിക്കുന്നത്. ബസുകൾ ഓടാതിരിക്കുന്നതിലൂടെയുള്ള 100 കോടി രൂപയുടെ വരുമാനനഷ്ടം പുറമെയും.
വായുമലിനീകരണം കുറയ്ക്കാനായി ബിഎസ്–4 എൻജിനുകൾ വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ നിബന്ധന പാലിക്കാത്ത വാഹനങ്ങൾക്കു കേരളത്തിൽ റജിസ്ട്രേഷൻ നൽകുന്നില്ല. കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ സൾഫർ, നൈട്രജൻ എന്നിവയുടെ ഓക്സൈഡുകൾ തുടങ്ങിയ അപകടകരമായ ഘടകങ്ങളുടെ അളവു കുറവാണു ബിഎസ്–4 ഇന്ധനത്തിൽ. അനുമതി ലഭിക്കില്ലെന്നു വ്യക്തമായിട്ടും കെഎസ്ആർടിസി പഴയ രീതിയിലുള്ള ബസ് നിർമാണം തുടരുകയായിരുന്നു. കെഎസ്ആർടിസി സെൻട്രൽ വർക്‌ഷോപ്പിൽ എത്തിക്കുന്ന ഷാസികളിലാണു പഴയ രീതിയിലുള്ള ബസ് നിർമാണം ഇപ്പോഴും പുരോഗമിക്കുന്നത്. ഇപ്പോൾ മൊത്തം 275 ബസുകൾ നിർമിച്ചു കഴിഞ്ഞു.
ഒന്നിനു പോലും റജിസ്ട്രേഷൻ ലഭിക്കാതെ ഡിപ്പോകളിൽ നിർത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തു വിവിധ ഡിപ്പോകളിലായി 211നും മാവേലിക്കരയിൽ 23നും എടപ്പാളിൽ 41നും റജിസ്ട്രേഷൻ ലഭിച്ചിട്ടില്ല. നിബന്ധനകളിൽ താൽക്കാലിക ഇളവു നേടാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നില്ല. കെഎസ്ആർടിസിയെ രക്ഷിക്കാനെന്ന നിലയിൽ സിഐടിയു യൂണിയൻ പിരിവെടുത്തു വാങ്ങി നൽകിയ ബസും ഭാരത്–4 നിബന്ധന പാലിക്കാത്തതാണെന്ന് ആർടിഒ വ്യക്തമാക്കി. ബസ് ഒന്നിനു ശരാശരി 20 ലക്ഷം രൂപ നിർമാണച്ചെലവു വരും എന്നതു കണക്കിലെടുക്കമ്പോൾ ചുരുങ്ങിയത് 50 കോടി രൂപയുടെ മുതലാണ് തുരുമ്പെടുക്കുന്നത്. ഒരു ബസിൽ നിന്ന് പ്രതിദിനം 20,000 രൂപ കലക്‌ഷൻ ലഭിക്കുമെന്നതു കണക്കാക്കുമ്പോൾ ഇതേവരെ 100 കോടി രൂപയുടെ വരുമാന നഷ്ടവും നേരിട്ടു കഴിഞ്ഞു. ശമ്പളവും പെൻഷനും കൊടുക്കാൻ മാസാമാസം കെടിഡിഎഫ്സിക്കു മുന്നിൽ കൈനീട്ടുന്ന സ്ഥാപനത്തിനാണ് ഈ ദുർഗതി.