കടക്കെണിയുടെ പടുകുഴിയിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവച്ച് ഒരുവിഭാഗം ജീവനക്കാരുടെ കള്ളക്കളി. സ്വകാര്യ ബസുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സ്വന്തം ബസ് വൈകിയോടിച്ചും നിര്‍ത്തിയിട്ടുമാണ് തട്ടിപ്പ്. ബസ് പുറപ്പെടുന്ന സമയം സ്വകാര്യബസുകാരെ ഫോണില്‍ വിളിച്ചറിയിക്കുന്നവര്‍ പോലുമുണ്ട്. ലക്ഷക്കണക്കിനുരൂപയാണ് ഇത്തരത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടമാകുന്നത്. പണം വാങ്ങിയുള്ള ഈ അവിശുദ്ധകൂട്ടുകെട്ടിന്റെ തെളിവുകള്‍ മനോരമന്യൂസ് പുറത്തുവിടുന്നു.
സമയം വൈകുന്നേരം 5.10. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുനലൂരിലേയ്ക്കുള്ള കെഎസ്ആർടിസി ബസ് പുറപ്പെടാനൊരുങ്ങുകയാണ്. ഇതേ റൂട്ടിൽ തൊട്ടടുത്ത സ്വകാര്യ ബസ് സ്റ്റാൻഡിൽ 5.25 ന്പുറപ്പെടേണ്ട സ്വകാര്യ ബസ്. േനരത്തെ പുറപ്പെട്ടിട്ടും കെ.എസ്.ആർ.ടി.സി സ്വകാര്യബസിന് പിന്നിൽ.എങ്ങനെ സംഭവിച്ചുവെന്ന് അറിയാൻ സ്വകാര്യ ബസിലെ കണ്ടക്ടർക്ക് വാഹനം പുറപ്പെടുന്നതിന് മുൻപ് ലഭിച്ച ഫോൺ കോൾ മാത്രം മതി.
കരാർ ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ അത് തെറ്റിക്കില്ല. ലക്ഷ്യസ്ഥാനത്തെത്തും വരെയും കെ.എസ്.ആർ.ടി.സി പിന്നിൽ ഇഴഞ്ഞു നീങ്ങും. പ്രത്യുപകാരമായി നിശ്ചിത തുക കൈമടക്ക്. ഇത് മാത്രമല്ല ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവ്. കെഎസ്ആർടിസി നടപ്പാക്കുന്ന ഏത് പരിഷ്കരണവും അട്ടിമറിക്കാൻ സ്വകാര്യ ബസുടമകൾക്ക് ശേഷിയുണ്ട്
സ്വകാര്യ ബസുകൾ കുത്തകയാക്കിയ വഴികളിൽ കെയുആർടിസിയുടെ ജൻറം ബസുകൾ വന്നത് വെല്ലുവിളിയായി. പക്ഷെ കെ.എസ്.ആർ.ടി.സി ഉഗ്യോഗസ്ഥർ കൈയ്യഴിഞ്ഞ് സഹായിച്ചു. പുനലൂർ പത്തനംതിട്ട, തിരുവല്ല പത്തനംതിട്ട പാതയിൽ സർവീസ് നടത്തിയിരുന്ന ഭൂരിഭാഗം ജൻറം ബസുകകളും മിക്കദിവസവും കട്ടപ്പുറത്തായി. സമയത്തിന് പണികൾ തീർത്ത് ബസുകൾ നിരത്തിലിറക്കാൻ ഉദ്യോഗസ്ഥർക്ക് മനസില്ലാത്തത് തട്ടിപ്പിനായുള്ള മറ്റൊരു സഹായം. നിസാര കാരണങ്ങൾ കാട്ടി സർവീസ് റദ്ദാക്കുക. സ്വകാര്യ ബസുടമയുടെ താൽപര്യത്തിന് വഴങ്ങുക. ഇങ്ങനെയാണെങ്കിൽ ഏത് കാലത്ത് കെഎസ്ആർടിസി ലാഭത്തിലാകും.