കട്ടപ്പുറത്തുനിന്നിറക്കിയെങ്കിലും ഒാടിത്തുടങ്ങാൻ കെ.എസ്.ആർ.ടി.സിയ്ക്ക് ബജറ്റിൽ കാര്യമായ ഇന്ധനമുണ്ടായേ പറ്റൂ. ആധുനികവൽക്കരണത്തിനായി പ്രത്യേക പാക്കേജ് വേണമെന്നാണ് പ്രധാന ആവശ്യം. പെൻഷൻ ബാധ്യത ഏറ്റെടുക്കണമെന്നും ഡീസൽ നികുതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടം കുറച്ചും അച്ചടക്ക നടപടികൾ കർശനമാക്കിയും തിരിച്ചുവരവിന്റ പാതയിലാണ് കെ.എസ്.ആർ.ടി.സി.ദിവസവരുമാനം ആറുകോടിയിലെത്തിയെങ്കിലും വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനാകുന്നില്ല.ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ ഇവയാണ്.പെൻഷൻ പൂർണമായും സർക്കാർ ഏറ്റെടുക്കണം.ഡീസൽ വാങ്ങുന്നതിന്റ നികുതി ഇരുപത് ശതമാനത്തിൽ നിന്ന് നാലുശതമാനമായി കുറയ്ക്കണം.കംപ്യൂട്ടറൈസേഷന് 11 കോടി രൂപ അനുവദിക്കണം.വർക്ക് ഷോപ്പുകള്‍ ആധുനികവൽക്കരിക്കാൻ പത്തുകോടി.അന്തരീക്ഷ മലിനീകരണം കുറഞ്ഞ സി.എൻ.ജി,എൻ,എൻ,ജി ഇലക്ട്രിക് ബസുകൾ വാങ്ങാനും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഫണ്ട് വേണം.കഴിഞ്ഞ ബജറ്റിൽ സി.എൻ.ജി ബസുകൾ വാങ്ങാൻ തുക വകയിരുത്തിയെങ്കിലും അനുവദിച്ച് കിട്ടിയില്ല.
കെ.എസ്.ആർ.ടി.സിയ്ക്ക് കീഴിലുള്ള പാപ്പനംകോട്ടെ ശ്രീചിത്തിര എൻജിനീയറ്ങ് കോളജിനെ ബസിന്റ രൂപകൽപന പരിശോധിച്ച് ഉറപ്പുവരുത്തുന്ന സാങ്കേതിക സ്ഥാപനമായി ഉയർ്ത്തണമെന്നും ഡ്രൈവർമാർക്ക് പരിശീലനം നൽകാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കെ.എസ്.ആർ.ടി.സിയെകുറിച്ച് പഠിക്കാൻ നിയോഗിച്ച സുശീൽ ഖന്ന കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും ബജറ്റിലെ വകയിരുത്തൽ.