വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ഇ.ബിക്ക് സർക്കാർ വകുപ്പുകളിൽനിന്ന് കുടിശിക ഇനത്തിൽ കിട്ടാനുള്ളത് നൂറ്റിമുപ്പത്തിയെട്ട് കോടിരൂപ. ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങുമ്പോഴും ബോർഡിന്റെ കുടിശിക തീർക്കാൻ ഇപെടലില്ല. കുടിശിക പിരിക്കാതെ ഉയർന്ന വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ അധികബാധ്യത ഉപഭോക്താക്കളിൽ കെട്ടിവെയ്ക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ഇ.ബി.
വൈദ്യുതി വാങ്ങുന്നത് അധികബാധ്യതയാകുമെങ്കിലും കെ.എസ്്.ഇ.ബിക്ക് മുന്നിൽ മറ്റുവഴിയില്ല.വിവിധ സർക്കാര്‍ വകുപ്പുകൾ കുടിശിക തീർത്താൽ കെ.എസ്.ഇ.ബിക്ക് പിടിച്ചുനിൽക്കാം.56.68 കോടി രൂപയാണ് കൃഷിവകുപ്പ് ബോർഡിന് നൽകാനുള്ളത്. ആഭ്യന്തരവകുപ്പ് 49.61 കോടിയും ആരോഗ്യവകുപ്പ് 12.66 കോടി രൂപയും കുടിശിക വരുത്തി. വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ എന്നും വീഴ്ചവരുത്താറുള്ള ജലസേചനവകുപ്പ് പതിവുതെറ്റിച്ചില്ല. 11.95 കോടിരൂപയാണ് കുടിശിക.
ജയിൽ, ലോട്ടറി വകുപ്പുകളും കെ.എസ്.ഇ.ബി ക്ക് പണം നൽകാനുണ്ട്. കുടിശിക ഈടാക്കാൻ കാര്യമായ ഇടപെടലുണ്ടായില്ലെങ്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ അധികബാധ്യത ഉപഭോക്താക്കൾ ഏറ്റെടുക്കേണ്ടി വരും.